മലപ്പുറം: ആത്മാര്‍ഥ സുഹൃത്തുക്കളുണ്ടെങ്കില്‍ ലോകം വരെ കീഴടക്കാം എന്നത് വെറും വാക്കല്ല, മറിച്ച് യാഥാര്‍ത്ഥ്യം തന്നെയാണ്. 90 ശതമാനം ശരീരം തളര്‍ന്ന് വീല്‍ച്ചെയറില്‍ പോലും സഞ്ചരിക്കാനാവാത്ത റയീസ് ചെങ്കുത്തായ കൊടികുത്തി മലയിലെത്തി ലോകത്തിന് വീണ്ടും പ്രചോദനം പകരുകയാണ്. സൗഹൃദത്തിന്റെ ഉത്തമ മാതൃകയാണ് റയീസ് ലോകത്തിനോട് പങ്കുവക്കുന്നത്.
പോസീറ്റീവ് എനര്‍ജിയുടെ മറുവാക്കാണ് മലപ്പുറം ചേളാരി വെളിമുക്കിലെ റയീസ് ഹിദായ എന്ന യുവാവ്. 3 കിലോമീറ്ററോളം ചെങ്കുത്തായ കൊടികുത്തിമലയില്‍ റയീസിനെ എത്തിച്ചത് തന്റെ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. ഉയിര് പകുത്തു ജീവന് പകരുന്ന റയീസിന്റെ കൂട്ടുകാരെ അഭിനന്ദിക്കാതിരിക്കാനുമാവില്ല.
കൊടികുത്തിമലയിലെത്തിയ യാത്രയെ കുറിച്ച് റയീസ് പങ്കുവച്ച കുറിപ്പും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. സൈബര്‍ ലോകത്ത് റയീസിനും കൂട്ടുകാര്‍ക്കും നിറഞ്ഞ അഭിനന്ദനപ്രവാഹമാണ്. പ്രത്യാശയുടെ പുതുവെളിച്ചം പകരുകയാണ് റയീസ്, തളര്‍ച്ച തന്റെ ശരീരത്തിനുമാത്രമാണ് ചിന്തകള്‍ക്കും പ്രവൃത്തികള്ക്കുമല്ലെന്ന് റയീസ് ജീവിതം കൊണ്ട് തെളിയിക്കുകയാണ്. കൂടാതെ
റയീസിന്റെ കുറിപ്പിലേക്ക്:
” കൊടികുത്തിമലയുടെ ഉച്ചിയില്‍ എത്തി നില്ക്കുന്ന ഈ ചിത്രങ്ങള്‍ ഇവിടെ പങ്ക് വെച്ചുകൊണ്ട് പറയാന്‍ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചോ അതിന്റെ ആത്മീയ അംശത്തെക്കുറിച്ചോ ഒന്നുമല്ല, വേറെ മൂന്ന് കാര്യങ്ങളാണ്.
സൗഹൃദം
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 90 ശതമാനം പൂര്‍ണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലാണെന്റെ ശരീരം. സാധാരണ വീല്‍ചെയറില്‍ പോലുമല്ല എന്റെ സഞ്ചാരങ്ങള്‍.എന്നിട്ടും ഏതാണ്ട് മൂന്ന് കിലോമീറ്ററുകളോളം ചെങ്കുത്തായ മലമടക്കുകളിലൂടെ അവിടെ എത്തിയത് ഉയിര് കണക്കെ ഉള്‍ച്ചേര്‍ന്നവരുടെ തോളിലേറിയാണ്. എന്തിനാണ് സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ സംസാരിക്കുന്നതെന്ന് പലയിടങ്ങളില്‍ നിന്നും നേരിടുന്ന ചോദ്യങ്ങള്‍ നിന്നാണ്. മനുഷ്യരില്‍ വിശ്വസിക്കുകയും മനുഷ്യരില്‍ ആഴത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് എന്നും വളര്‍ന്നിട്ടുള്ളത്. പിന്നെ ആരെക്കുറിച്ച്, എന്തിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കേണ്ടത്. സഹ ഉദരം ആണത്രേ സഹോദരം ആയത്. ദൈവമേ വാക്കുകളുടെ പരിമിതി ഓര്‍ത്ത് ഊറിച്ചിരിക്കാതെ നിവൃത്തിയില്ലല്ലോ.
ഉടല്
വികലാംഗന് മുതല്‍ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് ശരീരവയവങ്ങള്‍ നിശ്ചലമായവരെ സമൂഹം പേരിട്ട് വിളിച്ചിട്ടുള്ളത്. കൊടികുത്തിമലയുടെ മുകളില്‍ എത്തുകയെന്നത് അത്ര വല്യ കാര്യമൊന്നുമല്ല. വേണമെന്ന് വെച്ചാല്‍ ആര്‍ക്കും വന്ന് കേറാവുന്ന ഒരിടം മാത്രമാണത്. എന്നിട്ടും ഭൂമി മലയാളത്തിലെ മൂന്ന് കോടിയിലധികം ജനങ്ങളിലും അവരിലെ സഞ്ചാരപ്രിയരിലും ഒരു ചെറുശതമാനം പോലും അവിടെ എത്തിയിട്ടില്ലായെങ്കില്‍ ഇനി ഉടലിന്റെ പേരില്‍ അഭിസംബോധന ചെയ്യരുത്. അല്ലേലും കറുത്തവനെയും കുറിയവനെയും തടിച്ചവനെയും പുറംതള്ളി ചിലയിടങ്ങളില്‍ വീര്‍ത്തും മറ്റു ചിലയിടങ്ങള്‍ ഒട്ടിയും ഒതുങ്ങി നില്‍ക്കുന്നതാണ് ഭംഗിയുള്ള ശരീരമെന്ന നിങ്ങളുടെ സവര്‍ണ്ണ കാഴ്ചപ്പാടുണ്ടല്ലോ അതിനെ ചലനമറ്റ, കുമ്പയുള്ള, തടിച്ച, പേശികളൊഴിഞ്ഞ കൈകാലുകളുള്ള ഞാനൊന്ന് പരിഹസിച്ചോട്ടെ. ഉടലല്ല സുഹൃത്തേ ഉയിരാണ ്പ്രധാനം.
ആത്മഹത്യ
വളരെയടുത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളില്‍ ഒന്നാണ് റഈസ് എത്ര തവണ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന്. അവര്‍ക്ക് സംശയങ്ങളില്ല ഞാനാലോചിച്ചിട്ടുണ്ടോ ഇല്ലയോ,അതെത്ര തവണ എന്നു മാത്രമേ അറിയേണ്ടതുള്ളു.
പ്രിയപ്പെട്ടവരെ നോക്ക് ജീവിതത്തിന്റെ സ്നേഹനുഭവങ്ങളുടെ പെരുമഴ നനഞ്ഞുകൊണ്ടിരിക്കുകയാണ് ഈയുള്ളവന്. ആ മഴയത്ത് നിന്നുകൊണ്ട് മരണത്തെകുറിച്ചല്ല, ഒന്നൂടെ പറയട്ടെ മരണത്തെക്കുറിച്ചേയല്ല സുഹൃത്തെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത്, ഉറക്കെ പാടാനുള്ളത്.”
പത്താംതരം കഴിഞ്ഞപ്പോള്‍ ഒരപകടത്തില്‍പ്പെട്ട്, അതോടെ ശരീരം തളര്‍ന്ന് കിടപ്പിലാണ് റയീസ്.
പരിസ്ഥിതിക്കായുള്ള ഗ്രീന്‍ പാലിയേറ്റീവ് എന്ന എന്‍ജിഒയുടെ പ്രവര്‍ത്തകനുമാണ്.