കൊല്ലം: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാറുകള്‍ ജടായുപാറയിലേക്കെത്താന് സജ്ജമായി. സമുദ്രനിരപ്പില്‍നിന്ന് 750 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പവും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും പശ്ചിമഘട്ട മലനിരയും ഇനി ആകാശസഞ്ചാരത്തിലൂടെ കാണാം.
ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററില്‍ അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന 16 കേബിള്‍ കാറുകളാണ് ഒരുക്കിയിരിക്കുന്നത്. കേബിള്‍ കാറിന്റെ ഘടകങ്ങള്‍ കപ്പല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് കൊച്ചിയില്‍ എത്തിച്ചത് കപ്പല്‍ മാര്‍ഗമാണ്. കൂറ്റന്‍ ട്രെയിലറുകളിലാണ് കേബിള്‍ കാറുകളും അനുബന്ധ സാമഗ്രികളും കൊച്ചിയില്‍നിന്ന് ചടയമംഗലത്തേക്ക് കൊണ്ടുവന്നത്. കേബിള്‍ കാര്‍ സംവിധാനം സ്ഥാപിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിട്ട് പങ്കാളികളായത് 220 പേരാണ്.
കേബിള്‍ കാറുകളുടെ മുതല്‍ മുടക്ക് 40 കോടിയോളം രൂപയാണ്. എന്നാല്‍ ജടായുപ്പാറയുടെ മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നതിന് 400 രൂപ മാത്രമാണ് ഈടാക്കുകയെന്ന് ജടായു എര്‍ത്ത്സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി. പാറക്കെട്ടുകള്‍ നിറഞ്ഞ ജടായുപ്പാറയിലെ കുത്തനെയുള്ള ഭൂപ്രകൃതിയില്‍ സാധാരണ റോപ് വേ അപകടകരമാകുമെന്ന ചിന്തയാണ് അത്യാധുനിക കേബിള്‍ കാര്‍ സംവിധാനം ഇറക്കുമതി ചെയ്യാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയില്‍ കേബിള്‍ കാറിന്റെ റോപ്പുകള്‍ ഘടിപ്പിക്കാനുള്ള ടവറുകള്‍ സ്ഥാപിച്ചത് ഏറെനാളത്തെ സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണ്.
യൂറോപ്യന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച കേബിള്‍ കാറിന് പരിസ്ഥിതി മലിനീകരണമില്ലെന്ന പ്രത്യേകതയുമുണ്ട്. ജടായുപ്പാറയുടെ താഴ്വാരത്ത് നിര്‍മിച്ച ബേസ് സ്റ്റേഷനില്‍നിന്ന് പാറമുകളിലെ ശില്പത്തിന്റെ അരികിലെത്താന്‍ കേബിള്‍ കാറില്‍ പത്ത് മിനിറ്റില്‍ താഴെ മതി. ഇതില്‍ ഒരേസമയം എട്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. 16 കാറുകള്‍ സുസജ്ജം. 512 പേര്‍ക്ക് ഒരേസമയം സഞ്ചരിക്കാനുള്ള ശേഷി റോപ്പിനുണ്ട്. പത്തുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 17-ന് ജടായു എര്‍ത്ത്സ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കുന്നത്.