ന്യൂഡല്‍ഹി: ബിഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി ക്ഷേത്രത്തില്‍ ബോംബ് വെച്ച രണ്ട് ബംഗാള്‍ സ്വദേശികളെ എന്‍ഐഎ മലപ്പുറത്ത് നിന്നും അറസ്റ്റുചെയ്തു. മലപ്പുറത്തെ ബംഗാളി കോളനികളില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മുര്‍ഷിദാബാദ് സ്വദേശി അബ്ദുള്‍ കരീം, ബിര്‍ഭം സ്വദേശി മുസ്തഫിസുര്‍ റെഹ്മാന് എന്നിവരാണ് അറസ്റ്റിലായത്. ഭീകരസംഘടനയായ ജമാഅത്ത്-ഉള്-മുജാഹിദ്ദീന്‍ ബംഗ്ലാദേശു(ജെഎംബി)മായി ബന്ധമുള്ളവരാണിവര്‍
കോടതിയില്‍ ഹാജരാക്കുന്നതിന് പട്നയിലെത്തിച്ച ഇവരെ തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈവര്‍ഷം ജനുവരി 19-ന് ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയുടെ സന്ദര്‍ശനത്തിനിടെയായിരുന്നു അത്യുഗ്രന്‍ സ്ഫോടകശേഷിയുള്ള മൂന്ന് ബോംബുകള്‍ ക്ഷേത്രത്തില്‍ കണ്ടെത്തിയത്.
അഞ്ചുമുതല്‍ 10 കിലോഗ്രാംവരെ ഭാരമുള്ള സ്ഫോടകവസ്തുക്കളാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. പാചകശാലയിലായിരുന്നു ഇതിലൊന്ന്. എന്തോ കാരണത്തില്‍ ഇതിന് തീപിടിക്കുകയും നിര്‍വീര്യമാക്കപ്പെടുകയും ചെയ്യുകയായിരുന്നു. മറ്റു രണ്ടെണ്ണം പോലീസ് കണ്ടെത്തി നിര്‍വീര്യമാക്കി. ഈ സംഭവത്തിലുള്‍പ്പെട്ട പലര്‍ക്കും 2014-ല്‍നടന്ന ബര്‍ദ്വാന്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
മ്യാന്മറില് റോഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബോംബുവെച്ചതെന്ന് എന്‍ഐഎ പറയുന്നു. ആറ് ജെഎംബിക്കാരാണ് ബോംബുകള്വെച്ചതെന്നും ചില ബംഗ്ലാദേശ് സ്വദേശികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംനേടിയ മഹാബോധിക്ഷേത്രം ബുദ്ധമതവിശ്വാസികളുടെ രാജ്യത്തെ പ്രധാന തീര്‍ഥാടനകേന്ദ്രമാണ്. ആദ്യമായല്ല ഈ ക്ഷേത്രം ഭീകരര്‍ ലക്ഷ്യമിടുന്നത്. 2013 ജൂലായില്‍ നടന്ന സ്ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.
ആ സ്ഫോടനത്തോടെ ക്ഷേത്രത്തിന്റെ സുരക്ഷ സിഐഎസ്എഫിന് കൈമാറാന്‍ തീരുമാനിച്ചെങ്കിലും അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ഇത് നടപ്പായില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സജീവമാണ് ഭീകരസംഘടനയായ ജെഎംബി.