തൊടുപുഴ: ഇടുക്കി കമ്പകക്കാനം വണ്ണപ്പുറത്ത് മന്ത്രവാദിയായ കൃഷ്ണനെയും കുടുംബത്തെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശിഷ്യനും സുഹൃത്തും പിറ്റേ ദിവസം എത്തിയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് പോലീസ്. ആദ്യദിനത്തെ ആക്രമണത്തില്‍ പരുക്കേറ്റ, കൃഷ്ണന്റെ മകന് അര്ജുന് അപ്പോള്‍ മരിച്ചിരുന്നില്ലെന്നും പിറ്റേന്ന് മൃതദേഹങ്ങള്‍ മറവുചെയ്യാനെത്തിയപ്പോള് അക്രമികള്‍ അര്‍ജുനെ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കേസില്‍ രണ്ടാം പ്രതി കാരിക്കോട് സാലി ഭവനില്‍ ലിബീഷ് ബാബുവിനെ (28), അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി അടിമാലി സ്വദേശി അനീഷ് ഒളിവിലാണെന്ന് ഇടുക്കി എസ്പി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജൂലൈ 29ന് ഞായറാഴ്ച രാത്രി പന്ത്രണ്ടിന് ശേഷമാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയത്. ആടുകളെ ഉപദ്രവിച്ചു ശബ്ദമുണ്ടാക്കി കൃഷ്ണനെ വീടിനു പുറത്തിറക്കുകയായിരുന്നു. ആദ്യം പുറത്തെത്തിയ കൃഷ്ണനെ അടിച്ചുവീഴ്ത്തി, പിന്നാലെ വന്ന ഓരോരുത്തരെയായി ബൈക്കിന്റെ പൈപ്പ് കൊണ്ടും ചുറ്റിക കൊണ്ടും തലയ്ക്കടിച്ചാണ് വീഴ്ത്തിയത്. മരണം ഉറപ്പാക്കാന്‍ കഠാര കൊണ്ടു കുത്തുകയും വാളുകൊണ്ടു വെട്ടുകയും ചെയ്തു. ഞായറാഴ്ച രാത്രി അര്ജ്ജുന് മരിച്ചിട്ടുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രി വീണ്ടും ഇരുവരും വീട്ടിലെത്തിയപ്പോള്‍ ഇത് മനസ്സിലാക്കിയ ഇവര്‍ അര്‍ജ്ജുനനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അര്ജ്ജുന് മാനസിക വൈകല്യമുള്ള കുട്ടിയാണ്.
കൃഷ്ണനില്‍ നിന്നും മാന്ത്രിക വിദ്യയും താളിയോല ഗ്രന്ഥങ്ങളും കൈവശപ്പെടുത്താനാണ് കൊല നടത്തിയത്. വീട്ടിലുണ്ടായിരുന്ന 3500 രൂപയും ഇരുപതോളം പവനും ഇവര്‍ മോഷ്ടിച്ചു. ഞായറാഴ്ച രാത്രി കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ വീട്ടിലുപേക്ഷിച്ച് പോയി. പിറ്റേന്ന് രാത്രി 11 മണിയോടെ ഇരുവരും വീട്ടില്‍ തിരികെയെത്തി. സംശയിക്കപ്പെടാതിരിക്കാന്‍ അനീഷ് തിങ്കളാഴ്ച വൈകിട്ട് അടിമാലിയിലെ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നു.
ഞായറാഴ്ച വൈകിട്ട് ഏഴുമണിയ്ക്ക് തൊടുപുഴയില്‍ എത്തിയ അനീഷും ലിബീഷും മൂലമറ്റത്ത് പോകുകയും രാത്രി പത്ത് മണിയോടെ മുട്ടത്ത് എത്തി ബാറില്‍ കയറി മദ്യപിക്കുകയും ചെയ്തു. രാത്രി 12 മണിയോടെ ടൂവീലറില്‍ കൃഷ്ണന്റെ വീട്ടിലെത്തി.
മന്ത്രവാദത്തില്‍ കൃഷ്ണനുമായി അനീഷിന് മുന്‍പരിചയമുണ്ടായിരുന്നു. കൃഷ്ണനെ വീട്ടില്‍ നിന്നും പുറത്തിറക്കാന്‍ വേണ്ടി ആട്ടിന്കൂട്ടില്ച്ചെന്ന് ആടിനെ അടിച്ചു. ആടിന്റെ കരച്ചില്‍കേട്ട് കൃഷ്ണന് അടുക്കള വാതില്‍ വഴി പുറത്തിറങ്ങിയപ്പോള്‍ ബുള്ളറ്റിന്റെ ഷോക്ക് അബ്സോര്‍ബറിന്റെ ഉള്ളിലുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
ബഹളം കേട്ടിറങ്ങിവന്ന സുശീലയെ കമ്പികൊണ്ട് അടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ തട്ടിമാറ്റി അടുക്കളയിലേയ്ക്ക് ഓടി. ഇരുവരും പിന്നാലെ ഓടിയെത്തി അടുക്കളയില്‍വെച്ച് സുശീലയെ അടിച്ചുവീഴ്ത്തി.
ഈ ബഹളം കേട്ട് അടുക്കളയിലേയ്ക്ക് വന്ന മകള്‍ ആര്‍ഷയെ ആക്രമിക്കാന്‍ ഒരുങ്ങുമ്പോള്‍ അവള് മുറിയിലേയ്ക്ക് ഓടി. പിന്നാലെയെത്തി മുറിയില്‍ വെച്ച് അവളെയും കൊലപ്പെടുത്തി. ഏറ്റവും ഒടുവിലാണ് അര്‍ജ്ജുനനെ വെട്ടിയത്. കൊലപാതകങ്ങള്‍ക്ക് ശേഷം ഇരുവരും പുറത്തിറങ്ങി കൈകള്‍ കഴുകിയശേഷമാണ് അകത്തുകടന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചത്.
കൃഷ്ണന്റെ മൃതദേഹം രണ്ടുപേരും ചേര്‍ന്ന് വലിച്ച് ഹാളിനുള്ളില്‍ കൊണ്ടിട്ടു. തുടര്‍ന്ന് ഇരുവരും പുലര്‍ച്ചെ നാലുമണിയോടെ പുറത്തിറങ്ങി, മുന്‍വശത്തെ വാതില്‍ പൂട്ടാതെ തൊടുപുഴയ്ക്ക് തിരിച്ചു. വെങ്ങന്നൂര്‍ പുഴയില്‍ ഇറങ്ങി കുളിച്ച ശേഷം അനീഷ് അടിമാലിയ്ക്കും ലിബീഷ് കാരിക്കോട് വീട്ടിലേയ്ക്കും പോയി. തൊടുപുഴ മാങ്ങാട്ട് കവലയ്ക്ക് അടുത്താണ് കാരിക്കോട്.
തിങ്കളാഴ്ച രാത്രി വീണ്ടും ഇവര്‍ കൃഷ്ണന്റെ വീട്ടിലേയ്ക്ക് എത്തിയപ്പോഴാണ് മകന് അര്ജ്ജുന് മരിച്ചിട്ടില്ലെന്ന് മനസ്സിലാകുന്നത്. ഇവരുടെ കൈയില്‍ ഷോക് അബ്സോര്‍ബറിന് അടിയിലുള്ള രണ്ട് ഇരുമ്പ് ദണ്ഡുകള് മാത്രമെ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ വാക്കത്തിയും ചുറ്റികയും പിച്ചാത്തിയുംകൂടി ഉപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്.