വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പുലിമുട്ട് നിര്‍മ്മാണം പുനഃരാരംഭിച്ചു. നിര്‍മ്മാണ കേന്ദ്രത്തില്‍ സംഭരിച്ച താരതമ്യേന ചെറിയ കല്ലുകളുടെ ശേഖരമാണ് ലോറികളില്‍ എത്തിച്ച് കടലിലേക്ക് നിക്ഷേപിച്ചു തുടങ്ങിയത്. ലാന്‍ഡ് മോഡ് എന്നറിയുന്ന കരമാര്‍ഗമുള്ള കല്ലിടലിന് ഒപ്പം അടുത്ത ദിവസങ്ങളില്‍ കടല്‍ മാര്‍ഗമുള്ള മറൈന്‍ മോഡ് എന്നറിയുന്ന കല്ലു നിക്ഷേപത്തിനും തുടക്കമാവും. ഇതിനായി കൂറ്റന്‍ ബാര്‍ജ് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കടലിനു ഏകദേശം 18 മുതല്‍ 20 വരെ മീറ്റര്‍ ആഴമുള്ള ഭാഗത്താണ് കല്ല് നിക്ഷേപിക്കുന്നത്. ലോറികളില്‍ നിന്നു നേരിട്ട് കടലിലേക്ക് വീഴുന്ന കല്ലുകള്‍ വലിയ ഹിറ്റാച്ചിയുടെ സഹായത്തോടെ നിശ്ചിത സ്ഥാനങ്ങളിലേക്ക് നിക്ഷേപിക്കും. അടിസ്ഥാനമെന്ന നിലയ്ക്കു നിലവില്‍ 600 മീറ്ററോളം നിര്‍മ്മിച്ച പുലിമുട്ടിന്റെ തുടര്‍ച്ചയായിട്ടാണ് നിര്‍മ്മാണം. ആകെ 3.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുലിമുട്ട് കടലിലേക്ക് നീളുന്ന വിധത്തിലാണ് ഇപ്പോള്‍ പണിയുന്നത്.
പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് രണ്ടുമാസത്തോളം പുലിമുട്ടു നിര്‍മാണം നിലച്ചുപോയത്. അതേസമയം രാജ്യാന്തര തുറമുഖത്തു വരുന്നത് യുകെയിലെ എച്ച് ആര് വാലിങ്ഫോര്ഡില് കൃത്രിമ സാഹചര്യത്തില്‍ പരീക്ഷിച്ചു വിജയിപ്പിച്ച പുലിമുട്ട് ആണ്. 2017 ലാണ് അവിടെ പരീക്ഷണം നടത്തിയത് എന്നാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി അധികൃതര്‍ പറഞ്ഞത്. ഡെന്മാര്ക്ക് കേന്ദ്രമായ കോവൈ എന്ന കമ്പനി രൂപകല്പന ചെയ്ത കുറ്റമറ്റ പുലിമുട്ടാണിത് എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.