തിരുവനന്തപുരം: വലയില്‍ കുടുങ്ങിയ കൂറ്റന്‍ തിമിംഗല സ്രാവിന് രക്ഷകരായി എത്തിയ ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ഒരുങ്ങി വനംവകുപ്പ്. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഷാജി ജോസ്, ഡപ്യൂട്ടി റേഞ്ചര്‍ ടിഎസ് അഭിലാഷ് തുടങ്ങിയവര്‍ ശംഖുമുഖത്തെത്തി സ്രാവ് കുടുങ്ങിയ വലയുടെ ഉടമയായ ജോണ്‍ മാത്യുവിനെ അഭിനന്ദിച്ചു.
പ്രത്യേക ചടങ്ങ് ഒരുക്കി മത്സ്യത്തൊഴിലാളികളെ അനുമോദിക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ അറിയിച്ചത്. സംരക്ഷിതജീവകളുടെ പട്ടികയിലുള്ള തിമിംഗല സ്രാവിനെ രക്ഷിച്ച് കടലിലേക്ക് തിരിച്ചയയ്ക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം പ്രശംസനീയമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സുരേന്ദ്ര കുമാര്‍ പറഞ്ഞത്.
വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 1 പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് തിമിംഗല സ്രാവുള്ളത്. ഒരു മത്സ്യത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമായിരുന്നു.
കടലിലെ ‘ശാന്തനായ ഭീമന്’ എന്നാണ് തിമിംഗല സ്രാവ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗല സ്രാവ് അഥവാ വെയ്ല് ഷാര്‍ക്ക്. വെള്ളുടുമ്പ്, ആന എന്നീ പേരുകളിലും വെയ്ല് ഷാര്‍ക്ക് അറിയപ്പെടുന്നു.
അതേസമയം തിമിംഗല സ്രാവിനെ രക്ഷിച്ച് തിരികെ കടലിലേക്ക് അയച്ച മത്സ്യ തൊഴിലാളികള്‍ക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ 10000 രൂപ പാരിതോഷികമായി നല്‍കുമെന്നാണ് സിഇഒ വിവേക് മേനോന് അറിയിച്ചത്. തിമിംഗല സ്രാവ് സംരക്ഷണത്തില്‍ ശ്രദ്ധയൂന്നുന്ന വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്ന മൂന്നാമത്തെ ഭീമനാണിത്. 2018ല്‍ മലപ്പുറത്തും 2020ല്‍ കോഴിക്കോടും സമാനസംഭവങ്ങളുണ്ടായിട്ടുണ്ട്.
ഗുജറാത്തിലെ സൗരാഷ്ട്ര തീരത്താണ് ഇവയെ ഏറ്റവും കൂടുതലായി കാണുന്നത്. സ്രാവുകളുടെ ഗണത്തില്‍ പെടുമെങ്കിലും ഇവ തികച്ചും സസ്യഭുക്കാണ്. പൂര്‍ണവളര്‍ച്ചയെത്തിയ തിമിംഗല സ്രാവുകള്‍ക്ക് 40 അടി വരെ നീളവും 40 ടണ്‍ തൂക്കവും ഉണ്ടാവും. ഇവ നൂറു വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്. പക്ഷേ, പ്രത്യുല്പാദനം വളരെ കുറവാണ്. 25 വയസ്സിനു ശേഷമേ ഇവ പ്രത്യുല്പാദനം ആരംഭിക്കുകയുള്ളൂ.