മാവേലിക്കര: ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കവെ അവിടെ കത്തിയുമായെത്തി ഭീഷണി മുഴക്കിയ വിമല്‍ രാജ് മന:പൂര്‍വ്വം ചെയ്തതല്ലെന്ന് അച്ഛന് വാസവന്.
അപകടത്തില്‍ തലയ്ക്കേറ്റ പരിക്കിനു പൂര്‍ണ ചികിത്സ ലഭ്യമാകാത്തതും ജീവിക്കാനുള്ള മാര്‍ഗം ലഭ്യമാകാത്തതിലുള്ള മനോവിഷമവുമാണു മകന് വിമല്‍രാജിന്റെ അസ്വസ്ഥതകള്‍ക്കു കാരണമെന്നും അദ്ദേഹം.
മുപ്പതുവര്‍ഷം വനം വകുപ്പില്‍ ജീവനക്കാരനായിരുന്ന ചെട്ടികുളങ്ങര കടവൂര്‍ കണ്ടംതറയില്‍ വാസവന്. ഭാര്യ വിമല കാലിനു പരുക്കേറ്റ് ഒരു വര്‍ഷമായി കിടപ്പിലാണ്. മൂന്നു മക്കളാണ്. വിമല്‍രാജിനെ കൂടാതെ രണ്ട് പെണ്മക്കള്. അവരിലൊരാള്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്.
വിമല്‍ പ്രീഡിഗ്രി പഠന ശേഷം 22ാമത്തെ വയസില്‍ നാട്ടില്‍ നിന്നു പോയി. രാജസ്ഥാനില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കവേ കറങ്ങുന്ന ഫാന്‍ തലയിലടിച്ചു പരുക്കേറ്റു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലും ആലപ്പുഴ മെഡിക്കല്‍ കോളെജിലും ചികിത്സ നടത്തി. തലയിലെ ഒരു ഞരമ്പിലുള്ള രോഗം ഭേദമായിരുന്നില്ല. ചെങ്ങന്നൂര്‍ സ്വദേശിനിയുമായി വിവാഹം കഴിഞ്ഞെങ്കിലും ഭാര്യ സ്വന്തം വീട്ടിലാണു താമസം. എട്ടിലും മൂന്നിലും പഠിക്കുന്ന മക്കളുമുണ്ട് വിമല്‍രാജിന്.
ആദര്‍ശ ശുദ്ധിയോടെയാണു വിമലിനെ വളര്‍ത്തിയതെന്നും ഒരു ലഹരി പദാര്‍ഥവും ഉപയോഗിക്കാത്ത ആളാണെന്നും നാട്ടുകാര്‍ പറയുന്നു. അച്ഛന് വാസവനും നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനാണെന്നു സുഹൃത്തും മുന്‍ പഞ്ചായത്തംഗവുമായ ഓമനക്കുട്ടന് പറയുന്നു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സെക്രട്ടേറിയറ്റിനു മുന്നിലെ മരത്തില്‍ കയറി വിമല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സഹായമോ ജോലിയോ ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അത്. ആ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. സഹായം അഭ്യര്‍ഥിച്ചു നാട്ടില്‍ സ്വയം പോസ്റ്ററുകള്‍ പതിച്ച സംഭവവുമുണ്ട്.
രണ്ടുമാസം മുന്‍പാണ് കേസിന്റെ ആവശ്യങ്ങള്‍ക്കായി വിമല്‍രാജ് നാട്ടില്‍ വന്നിട്ടുപോയത്. ഏതെങ്കിലും തരത്തില്‍ ഇദ്ദേഹത്തിനു ചികിത്സയും ജീവിത മാര്‍ഗവും കണ്ടെത്തി നല്കി ഭാര്യയോടും കുടുംബത്തോടുമൊപ്പം കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പൊതു പ്രവര്‍ത്തകരും.