കാസര്‍കോട്: ഉപ്പള സോങ്കാലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കി പോലീസ് കേസെടുത്തു. സോങ്കാല്‍ പ്രതാപ് നഗറിലെ അസീസിന്റെ മകന് അബൂബക്കര്‍ സിദ്ദീഖ് (23) ആണ് കൊല്ലപ്പെട്ടത്.
ബിജെപി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകനുമായ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അശ്വതിനെ പോലീസ് തിരിച്ചറിഞ്ഞു.
ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സോങ്കാലിലെ ഫ്രിഡ്ഹസ് നഗര്‍ ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് കൊല്ലപ്പെട്ട സിദ്ദിഖ്. ബൈക്കുകളിലെത്തിയ നാലംഗ സംഘം അബൂബക്കറിനെ കുത്തുകയായിരുന്നു. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്കു നയിച്ചതെന്നും കുത്തിയത് സോങ്കാല്‍ സ്വദേശി അശ്വിതാണെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ബൈക്കില്‍ വന്ന സംഘമാണ് സിദ്ദിഖിനെ കുത്തിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അശ്വിതും കൊലയില്‍ പങ്കെടുത്ത മറ്റുള്ളവരും ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി. കര്‍ണ്ണാടകത്തിലേക്കും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയിലൂടെ ഇവര്‍ സംസ്ഥാനം വിട്ടുവെന്നാണ് പോലീസിന്റേയും നിഗമനം.
ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനുപിന്നിലെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തു. ഇതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്.
അക്രമികള്‍ സഞ്ചരിച്ച ബൈക്കുകളിലൊന്ന് കൊല നടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഡിവൈഎസ്പി എം വിസുകുമാരന്‍, കുമ്പള സിഐ പ്രേംസദന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
കുറച്ചു നാളായി ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ അക്രമം പൊട്ടിപുറപ്പെടാതിരിക്കാന്‍ കര്‍ശന ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്. കര്‍ണ്ണാടക പോലീസും അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.