അരൂർ: വീട്ടിൽ നിന്നും ജോലിക്കുള്ള അഭിമുഖത്തിനായി ഇറങ്ങിയ യുവതി മരിച്ച നിലയിൽ. എഴുപുന്നസൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടിൽ ചന്ദ്രബോസിന്റെ മകൾ സാന്ദ്ര (19) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ശേഷം സാന്ദ്രയെ ആരോ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും, എത്തുമ്പോൾ തന്നെ മരിച്ച നിലയിൽ ആയിരുന്നെന്നും ആശുപത്രി അധികൃതർ പറയുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്.
കൊച്ചിയിൽ ജോലിക്കാര്യത്തിനുള്ള ഇന്റർവ്യൂവിന് പോകുന്നതായി തലേന്ന് യുവതി അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെയാണ് എഴുപുന്നയിലെ വീട്ടിൽ നിന്നും ഇറങ്ങിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി. സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് എടവനക്കാട് സ്വദേശിയായ യുവാവിനെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.