കൊച്ചി: വൈപ്പിൻ സ്വദേശിനിയായ പതിനെട്ടുകാരിയെ നാലഞ്ചു ദിവസങ്ങളായി കാണാനില്ലെന്ന് വീട്ടുകാർ ഒരു പരാതി മുളവുകാട് പോലീസിൽ നൽകിയിരുന്നു. എന്നാൽ അന്വേഷണമാരംഭിച്ചിട്ടും ഒരു തെളിവും കിട്ടിയില്ല.
ഇതേ സമയം ഇതുപോലൊരു പരാതി എടവനാക്കാട്ടുകാരനായ പതിനാലുകാരനെ കാണാനില്ലെന്ന്
ഞാറയ്ക്കൽ പോലീസിനും ലഭിച്ചു. ഇതിനിടെ പുതുവൈപ്പ് കിഴക്കൻ ഭാഗത്തു ഒരു പയ്യനും പെൺകുട്ടിയും കറങ്ങി നടക്കുന്നതായി ചിലർ പോലീസിനെ അറിയിച്ചു.
അപ്പോഴാണ് ഇരുപോലീസ് സ്റ്റേഷനുകളും തമ്മിൽ ബന്ധപ്പെട്ട സമാനമായ പരാതികൾ ഒത്തുനോക്കിയത്.
പിന്നീട് താമസിച്ചില്ല അന്വേഷണം തുടങ്ങി. ഇതിനിടെ പയ്യൻ ഒരു ഓട്ടോയിൽ കയറി പോയതായും വിവരം കിട്ടി. പിന്നീട് സ്ഥലനിവാസികളോടൊത്ത് നടത്തിയ അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറെ കണ്ടെത്തി. ഡ്രൈവർ വഴി കുട്ടികളെയും തപ്പിയെടുത്തു.
ചോദ്യം ചെയ്തപ്പോൾ തങ്ങൾ ഇരുവരും പ്രണയത്തിലാണെന്നും കൂട്ടുകാരിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുകയുമാണെന്ന് പറഞ്ഞു. വീട്ടുകാരെ വിവരം അറിയിച്ചതോടെ ഇരുവരും അവരവരുടെ വീട്ടിലേക്ക് പോയി.