ഗുരുവായൂർ: പശുവിനെ നോക്കാൻ പറമ്പിൽ പോയ അച്ഛനെ കാണാതായതിനെ തുടർന്ന് തിരക്കിയിറങ്ങിയ മകൾ കണ്ടത് ഹൃദയം തകർക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പൊട്ടിവീണ വൈദ്യുതി കമ്പിയിൽതട്ടി ഷോക്കേറ്റ് കൈകൾ കരിഞ്ഞ നിലയിൽ അച്ഛൻ കിടക്കുന്നതാണ് കണ്ടത്.
ഇതുകണ്ട് ആദ്യം മനസ്സൊന്നു തളർന്നെങ്കിലും പെട്ടെന്ന് തന്നെ ആത്മധൈര്യം സംഭരിച്ച് സമീപത്ത് കിടന്ന ഉണക്ക വടിയെടുത്ത് വൈദ്യുതി കമ്പി തട്ടിനീക്കി അച്ഛനെ രക്ഷിക്കുകയായിരുന്നു. വലിയൊരു അപകടത്തിൽ നിന്നും തന്നെ രക്ഷിച്ചതിന്റെയും മകളുടെ മനക്കരുത്തിന്റെയും ആശ്വാസത്തിലാണ് പിതാവ്.
തൃശ്ശൂർ ഗുരുവായൂർ കോട്ടപ്പടി വാക്കയിൽ ഷാജനാണ് ഇത്തരമൊരു ദാരുണ സംഭവമുണ്ടായത്. വീടിന്റെ സമീപത്തായി കെട്ടിയിരുന്ന പശു പതിവില്ലാതെ അലറുന്ന ശബ്ദം കേട്ടതിനെ തുടർന്ന് നോക്കാൻപോയ ഷാജന്റെ ശരീരത്തിൽ വൈദ്യുതി കമ്പി തട്ടുകയായിരുന്നു.
തുടർന്ന് ഷോക്കേറ്റ് തറയിൽ വീണ ഷാജന്റെ ശരീരത്തിൽ നിന്നും മകൾ ഉണക്കകമ്പ് ഉപയോഗിച്ച് വൈദ്യുതി കമ്പി നീക്കം ചെയ്തശേഷം രക്ഷപ്പെടുത്തിയെങ്കിലും ഇരുകരങ്ങളും കരിഞ്ഞിരുന്നു. മകളുടെ ഒച്ചകേട്ടതിനെ തുടർന്ന് പരിസരവാസികൾ ഓടിയെത്തുകയും പരിക്കേറ്റ ഷാജനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ട പിതാവിനെ രക്ഷപ്പെടുത്തിയ അഞ്ജനയെ കൗൺസിലർമാരായ ആന്റോ തോമസ്, മാഗി ആൽബർട്ട്, വർഗീസ് ചീരൻ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിക്കുകയും ചെയ്തു. കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ എസ്എസ്എൽസി വിദ്യാർത്ഥിയായിരുന്നു അഞ്ജന റിസൾട്ട് വന്നതിന് ശേഷം പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്.