തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധന ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു.വാഹനം വഴിയിൽ തടഞ്ഞ് പരമ്പരാഗത രീതിയിലുള്ള പരിശോധനയോ പെറ്റിയെഴുത്തോ ഇനിയില്ല. ശരിയായ രേഖകളില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിക്കും.
വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റൽ ഉപകരണം സംസ്ഥാനത്തെത്തി. മോട്ടോർ വാഹനവകുപ്പിന്റെ പരിവാഹൻ എന്ന കേന്ദ്രീകൃത വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡിലൂടെയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ അപ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ പക്കലുള്ള പ്രത്യേക ഡിജിറ്റൽ ഡിവൈസിലൂടെ അറിയാം.
വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ്, അമിതവേഗം തുടങ്ങിയ സർവ വിവരങ്ങളും ഞൊടിയിടയിൽ ലഭ്യമാകും. നിയമലംഘനമുണ്ടെങ്കിൽ അതിനുള്ള പിഴ ഡിവൈസിൽ രേഖപ്പെടുത്തും. ഇത് പിന്നീട് നോട്ടീസായി വാഹന ഉടമയ്ക്ക് ലഭിക്കും.
ഓടിക്കുന്ന ആളിന്റെ ലൈസൻസിലെ പിഴവുകളും കണ്ടെത്താം. ഡ്രൈവറോ, വാഹനമോ മുമ്ബ് കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുണ്ടോയെന്ന വിവരവും മുമ്ബ് ഒടുക്കിയ പിഴയുടെ വിവരങ്ങളും ഉപകരണത്തിൽ ലഭ്യമാകും. സംസ്ഥാനത്ത് കൊച്ചിയിലാണ് ഡിജിറ്റൽ വാഹന പരിശോധന തുടങ്ങിയത്. താമസിയാതെ ഇത് 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ കുറ്റകൃത്യങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ.
പ്രത്യേകതകൾ
വെബ് അധിഷ്ഠിത സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവ തത്സമയം റെക്കോർഡ് ചെയ്യാം.
രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും, ഡ്രൈവിംഗ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്ബിൽ ലഭ്യമാകും.
കുറ്റപത്രം നൽകപ്പെട്ടാൽ ആ വിവരങ്ങൾ യഥാക്രമം കുറ്റം ആരോപിക്കപ്പെട്ട വാഹനത്തിന്റെയും, ഡ്രൈവറുടെയും ഓഫീസ് രേഖകളിൽ ഓൺലൈനിലൂടെ പ്രതിഫലിക്കും.
അതുവഴി വാഹനമോ, ഡ്രൈവറോ സ്ഥിരം നിയമലംഘകർ ആണോയെന്ന് എളുപ്പം മനസ്സിലാക്കാം. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാനും, പിഴയടക്കാനും സാധിക്കും.
നേട്ടങ്ങൾ
ട്രാഫിക് നിയമ ലംഘനത്തിനെതിരായ നടപടികൾ സുഗമവും സുതാര്യവും ആകും. സമയനഷ്ടം ഒഴിവാകും.ട്രാഫിക് എൻഫോഴ്സ്മെൻറ് പേപ്പർ രഹിതമാകും. പരിശോധനാ വേളയിൽ കാർഡ് ഉപയോഗിച്ച് പിഴ ഒടുക്കാം. ഓഫീസുകളിലെ അനാവശ്യ തിരക്ക് ഒഴിവാക്കാം.
രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിവരങ്ങൾ യഥാസമയം എസ്.എം.എസ് അലർട്ട് ആയി ലഭ്യമാകും. ഈ സൗകര്യം ലഭ്യമാകാൻ വാഹന ഉടമകൾ മൊബൈൽ നമ്ബർ വാഹനവുമായി ലിങ്ക് ചെയ്യേണ്ടതാണ്.
വാഹനപരിശോധനയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് വിരാമമാകും. വാഹന രേഖകൾ കയ്യിൽ കൊണ്ടു നടക്കേണ്ട. ഡിജിറ്റലൈസ് ചെയ്യാം. ഓഫീസുകളിൽ തുടർനടപടികൾക്കായി കേസുകൾ കെട്ടിക്കിടക്കില്ല.
പരിശോധനാ വിവരങ്ങൾ ആർക്കും എവിടെയും പരിശോധിക്കാം അഴിമതി തടയാനും നടപടികൾ സുതാര്യമാക്കാനും സാധിക്കും.