പാലക്കാട്: ചെന്നൈയില്‍ മരിച്ച അമ്പത്തിരണ്ടുകാരന്റെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ പാലക്കാട് സംസ്കരിച്ചതായി പരാതി. മരിച്ച ആളുടെ ഭാര്യയ്ക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ചെന്നൈയില്‍ ചായക്കട നടത്തിയിരുന്ന വ്യക്തി മെയ് 22 നാണ് മരിച്ചത്. മൃതദേഹം അന്ന് തന്നെ പാലക്കാട് എത്തിച്ചു എലവഞ്ചേരിയിലെ ശ്മശാനത്തില്‍ സംസ്കാരം നടത്തിയിരുന്നു. വാളയാര്‍ വഴി ആംബുലന്‍സിലാണ് മൃതദേഹം എത്തിച്ചത്. ഭാര്യയും മകനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. എന്നാല്‍ ചെന്നൈയില്‍ നിന്നും മൃതദേഹം കൊണ്ട് വരുന്നതിന് അനുമതി ഉണ്ടായിരുന്നില്ല.
ബന്ധുവീട്ടില്‍ വെച്ചാണ് മരിച്ച വ്യക്തിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ചെന്നൈയില്‍ നിന്നും തിരികെ എത്തിയശേഷം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നില്ല എന്നാണ് സൂചന. ഇവര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്മശാനം അടച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 16 പേരെ ക്വാറന്റൈനിലാക്കി.
ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, പഞ്ചായത്ത് അംഗം , ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്.മൃതദേഹവുമായി വന്ന ആംബുലന്‍സ് എങ്ങിനെ വാളയാര്‍ അതിര്‍ത്തി കടന്നു എന്നത് ദുരൂഹമായി തുടരുകയാണ്. മൃതദേഹം കൊണ്ടുവരുന്നതിന് എങ്ങിനെ അനുമതി ലഭിച്ചു എന്ന കാര്യത്തിലും വ്യക്തതയില്ല.