പിറവം: മുംബൈയിൽ നിന്ന് എത്തിയ യുവാവിന് ക്വാറന്റൈനിൽ കഴിയാൻ ഒരുക്കിയ വീട് സാമൂഹ്യവിരുദ്ധർ ആക്രമിച്ചു. രാമമംഗലം പഞ്ചായത്തിലെ ഊരമന ക്ഷേത്രത്തിന് സമീപം പാണ്ടാലിൽ ജേക്കബിന്റെ വീടാണ് തിങ്കളാഴ്ച രാത്രി തല്ലിത്തകർത്തത്. രാമമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
മുംബൈയിൽനിന്ന് ചൊവ്വാഴ്ച എത്തിയ ഊരമന സ്വദേശിക്ക് നിരീക്ഷണത്തിൽ കഴിയാനാണ് ഈ വീട് ഒരുക്കിയിരുന്നത്. ആൾത്താമസം ഇല്ലാത്തതും 200 മീറ്റർ ചുറ്റളവിൽ മറ്റ് വീടുകൾ ഇല്ലാതിരുന്നതിനാലുമാണ് ഈ വീട് തെരഞ്ഞെടുത്തത്. എന്നാൽ തിങ്കളാഴ്ച രാത്രി അജ്ഞാതർ വീടിന്റെ ജനൽ ചില്ലുകൾ തല്ലിത്തകർത്തു.
വൈദ്യുതി മീറ്റർ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഫ്യുസ് ഊരി കിണറ്റിൽ എറിഞ്ഞനിലയിലാണ്. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം ശ്രദ്ധയിൽപ്പെട്ടത്. നിരീക്ഷണത്തിൽ കഴിയേണ്ട യുവാവിന്റെ വീടിനു സമീപത്ത് കടയും മറ്റ് വീടുകളും ഉള്ളതിനാൽ സുരക്ഷയെ കരുതിയാണ് ഒഴിഞ്ഞുകിടന്ന വീട് ക്വാറന്റൈനിൽ കഴിയാൻ തെരഞ്ഞെടുത്തത്.
ഉച്ചയോടെ നാട്ടിലെത്തിയ യുവാവ് ഇവിടെത്തന്നെ ക്വാറന്റൈനിൽ പ്രവേശിച്ചു. വീട് ആക്രമിച്ചവരെ ഉടൻ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ആവശ്യപ്പെട്ടു.