തിരുവനന്തപുരം: ഇൻസ്റ്റിറ്റിയുഷൻ ക്വാറന്റൈനായാലും ഹോം ക്വാറന്റൈനായാലും ആളുകൾ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. മാസ്ക് ധരിക്കലടക്കമുള്ള കാര്യങ്ങൾ കൃത്യമായി തന്നെ പാലിക്കണം. ഇതൊന്നും വെറുതെ പറയുന്നതല്ല. മാസ്ക് വെറുതെ കഴുത്തിൽ കെട്ടിവയ്ക്കരുതെന്നും മന്ത്രി.
റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്ന് മുതൽ തുടങ്ങും. സമൂഹവ്യാപനം ഉണ്ടോ എന്നറിയാനാണ് ആന്റിബോഡി പരിശോധന. പുറത്തുപോകുമ്പോൾ മുഖം പൂർണമായി തന്നെ മറയ്ക്കണം. ചില ഇളവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ശാരീരികമായ അകലം പാലിച്ചേ മതിയാകു. ലക്ഷണമില്ലാത്തതിനാൽ രോഗം വരില്ല എന്ന് വിചാരിക്കരുത്. അങ്ങനെ വിചാരിച്ചവരാണ് ലോകത്ത് പലിയിടത്തും മരണപ്പെട്ടത്.
സർക്കാർ പറഞ്ഞ കർശന നടപടി പാലിച്ചാൽ വലിയ ദുരന്തങ്ങൾ ഇല്ലാതെ നമുക്ക് മുന്നോട്ടുപോകാനാകും.
തൃശൂരിൽ മരിച്ചയാളെ മറ്റൊരാശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നതാണ്. കൊണ്ടുവന്നപ്പോൾ തന്നെ അവശനിലയിലായിരുന്നു. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റിപ്പോർട്ട് ലഭിച്ച ശേഷമെ കോവിഡ് ബാധിതനാണോ എന്ന് സ്ഥിരീകരിക്കാനാകു.
ഇതുവരെ റിപ്പോർട്ട് വന്നിട്ടില്ല. പതിനായിരം കിറ്റ് മാത്രമാണ് നമുക്കിപ്പോൾ ലഭ്യമായിട്ടുള്ളു. അടുത്ത് തന്നെ കൂടുതൽ കിറ്റുകൾ ലഭിക്കും. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണ്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെ ഇല്ല.
സംസ്ഥാനത്ത് പത്ത് ശതമാനം പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. അത് നിയന്ത്രിക്കാൻ സാധിച്ചാൽ കൊവിഡ് നിരക്ക് കുറയ്ക്കാൻ സാധിക്കും.അതിന് സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആന്റീ ബോഡി ടെസ്റ്റ് നെഗറ്റീവായാലും ക്വാറന്റൈൻ വ്യവസ്ഥ നിർബന്ധമായും പാലിക്കണം.കേരളത്തിൽ പ്രധാനമായും ഹോ ക്വാറന്റൈനാണുള്ളത്. എന്നാൽ ഹോം ക്വാറന്റൈൻ വിജയിക്കണമെങ്കിൽ വലിയ ബോധവത്കരണം വേണം.
കൃത്യമായി എല്ലാ സൗകര്യവും ഉണ്ടോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ട്. എന്നാൽ ഹോം ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനിലേക്കയക്കും. ആശുപത്രകളുടെ ശുചിത്വം ശക്തമാക്കാൻ കഴിഞ്ഞ നാല് വർഷമായി പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗബാധ 10-12 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു