കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലിൽ ഉത്രയെന്ന യുവതിയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജ് സ്ത്രീധനം കിട്ടിയ സ്വർണം കൊണ്ട് നയിച്ചിരുന്നത് അത്യാഡംബര ജീവിതമെന്ന് റിപ്പോർട്ടുകൾ.
നിരവധി സ്ത്രീകളുമായി സൂരജിന് ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതേക്കുറിച്ച് പൊലീസും അന്വേഷിക്കുന്നുണ്ട്. മുന്തിയ ഹോട്ടലുകളിൽ മുറിയെടുത്ത് മദ്യപിക്കുന്നതാണ് സൂരജിന്റെ ശൈലി. മദ്യപിക്കാൻ എസി മുറി നിർബന്ധമായിരുന്നു.
മണിക്കൂറുകളോ ദിവസങ്ങളോ തങ്ങിയുള്ള മദ്യാപാനത്തിന് ചെലവാക്കിയത് വൻതുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഉത്രാ വധക്കേസ് പ്രതി നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ തുടരും. സുരേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പുനലൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.
സുരേഷിൽ നിന്ന് പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. ഇന്നലെ സുരേഷിനെ കല്ലുവാതുക്കൽ ഉള്ള വീട്ടിൽ എത്തിച്ചു വീണ്ടും ചോദ്യം ചെയ്തിരുന്നു. വനം വകുപ്പും സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡി അവസാനിക്കുന്ന മുറയ്ക്ക് പ്രതികളെ വനംവകുപ്പിന് നൽകണമെന്നാണ് ആവശ്യം.
ഇരുവർക്കുമെതിരെ 1972ലെ വന്യ ജീവി നിയമപ്രകാരം 9, 32 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. സൂരജിനെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിനായി നാളെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണ് ഇരുവരെയും വിളിച്ചിരിക്കുന്നത്.