കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ മോഷണമാണ് ലക്ഷ്യമെന്ന സംശയിക്കുന്നതായി കുടുംബാംഗങ്ങൾ. കൊല്ലപ്പെട്ട ഷീബയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഒന്നും കാണാനില്ല. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
ഷീബയുടെ വാഗൺ ആർ കാറും മോഷണം പോയിട്ടുണ്ട്. ഷീബയ്ക്കും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്നും ബന്ധുക്കൾ പറയുന്നു. താഴത്തങ്ങാടി പാറപ്പുറത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിയും ഭാര്യ ഷീബയുമാണ് ആക്രമണത്തിന് ഇരയായത്. ഷീബ കൊല്ലപ്പെട്ടപ്പോൾ ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുഹമ്മദ് സാലിയുടെ മൊഴി ലഭിച്ചാൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ഇന്നലെ രാവിലെ 10 മണിയോടെ ഇവരുടെ വാഗൺ ആർ കാർ വീടിനു പുറത്തേക്ക് ഓടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഈ കാറുമായി കടന്നവരാണ് അക്രമികൾ എന്നാണ് പോലീസ് സംശയിക്കുന്നത്. രാവിലെ 9 മണിയോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.
വീടിനു പുറത്തുകിടന്ന വാഗൺ ആർ കാറാണ് കാണാതായത്. കുമരകം ഭാഗത്തേക്ക് പോയ കാർ എറണാകുളത്തേക്ക് കടന്നുവെന്നും പോലീസ് സംശയിക്കുന്നു. വീടിനുള്ളിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണമുണ്ട്. ഒരു ഗ്ളാസ് പൊട്ടിയ നിലയിലും കണ്ടെത്തി. വീട്ടുകാർക്ക് പരിചയമുള്ള ആരോ വന്നപ്പോൾ കുടിക്കാൻ നൽകിയതാണെന്ന് കരുതുന്നു.
അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് അക്രമി വന്നിരിക്കുന്നതും. ഇരുവരുടെയും തലയ്ക്കടിയേറ്റിട്ടുണ്ട്. കയ്യിൽ ചുറ്റിയിരുന്ന ഇരുമ്പു കമ്പിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് ഷീബയെ ഷോക്ക് ഏല്പിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. അടുക്കളയിൽ പാചകവാതകം തുറന്നുവിട്ട നിലയിലുമായിരുന്നു.
കാർ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലും അതിർത്തികളിലും പരിശോധന ശക്തമാക്കി. മുഹമ്മദ് സാലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അബോധാവസ്ഥയിലായ മുഹമ്മദ് സാലിയെ ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇന്നലെ മൂന്നുമണിയോടെ വീട്ടിലെത്തിയ അയൽവാസിയാണ് വീടിനുള്ളിൽ അസ്വഭാവികയായി എന്തോ നടന്നതായി മനസ്സിലാക്കിയത്. വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് എത്തിയതായിരുന്നു അയൽവാസി. ഗേറ്റ് തുറന്നിട്ട നിലയിൽ ആയിരുന്നു. മുറ്റത്ത് കാറും കണ്ടില്ല. ഇതോടെ ഫോണിൽ വിളിച്ചിട്ടും ആരും പ്രതികരിക്കാതെ വന്നതും വീടിനുള്ളിൽ നിന്ന് പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ ഫയൽഫോഴ്സിനെ വിളിക്കുകയായിരുന്നു.
ഫയർ ഫോഴ്സ് ഉേദ്യാഗസ്ഥരെത്തി വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോഴാണ് ഇരുവരേയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. നാഗമ്പം ബസ് സ്റ്റാൻഡിനുള്ളിൽ റ്റീ സ്റ്റാൾ നടത്തിയിരുന്ന മുഹമ്മദ് സാലി തലയിലേക്കുള്ള ഞരമ്ബിന്റെ തകരാറിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടർന്ന് ഒരു കണ്ണിന്റെ കാഴ്ച പുർണ്ണമായൂം മറ്റൊരു കണ്ണിന് ഭാഗികമായൂം നഷ്ടപ്പെട്ടിരുന്നു.
അതിനിടെ, കൊല്ലപ്പെട്ട ഷീബയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ആരംഭിച്ചു. വീട്ടിൽ നിന്നു ആഭരണങ്ങളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കൾ പറയുന്ന സാഹചര്യത്തിൽ ഫോറൻസിക് വിദഗ്ധരും മറ്റും വീട്ടിലെത്തി വീണ്ടും പരിശോധന നടത്തും. കാർ പതിവായി ഓടിച്ചിരുന്നവരേയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.