ചാരുംമൂട്: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് എസ്എഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് സംഘം അറസ്റ്റിൽ. ഒന്നാംപ്രതി വള്ളികുന്നം ആകാശ്ഭവനം ആകാശ് ( വട്ട് സുമിത്ത് – 23), മൂന്നാംപ്രതി രാഹുൽനിവാസിൽ രാഹുൽ (കണ്ണൻ – 23), നാലാം പ്രതി ഗോകുൽ (ഉണ്ണി – 21) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. രാഹുലും ഗോകുലും സഹോദരങ്ങളാണ്. രണ്ടാംപ്രതി ആർഷയിൽ വരുൺദേവ് (23) ഒളിവിലാണ്.
ഞായറാഴ്ച രാവിലെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് വട്ടയ്ക്കാട്ടുവച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.30ന് വള്ളികുന്നം പള്ളിവിള കനാൽ ജങ്ഷനിലായിരുന്നു ആക്രമണം നടന്നത്. ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം കടുവിനാൽ രാഹുൽനിവാസിൽ രാകേഷ് കൃഷ്ണൻ (24), പ്രവർത്തകരായ കണ്ടലശേരിൽ തെക്കതിൽ ബൈജു (21), കലതി തെക്കതിൽ വിഷ്ണു (21) എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്.
ബൈക്കിൽ പോയ വിഷ്ണുവിനെ ബിയർ കുപ്പികൊണ്ട് എറിഞ്ഞുവീഴ്ത്തി. പുറകെ മറ്റൊരു ബൈക്കിലെയെത്തിയ രാകേഷിനേയും ബൈജുവിനേയും തടഞ്ഞു നിർത്തി. രാകേഷിന്റെ തലയിൽ ബിയർ കുപ്പി കൊണ്ടടിച്ചു. തലയിൽ വെട്ടാനുള്ള ശ്രമം തടയുന്നതിനിടെ രാകേഷിന്റെ ഇടത് കൈപ്പത്തി അറ്റുപോയി. കോട്ടയം മെഡിക്കൽ കോളേജിലാണ് വിദഗ്ദ്ധ ചികിത്സ നൽകിയത്. മുതുകിൽ കത്തികൊണ്ട് കുത്തേറ്റ ബൈജുവിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിഷ്ണു തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
പിടിയിലായവർ കരുനാഗപ്പള്ളി പാവുമ്പ ക്ഷേത്രോത്സവത്തിനെത്തിയ അഖിൽജിത്ത് എന്ന യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ്. ഡിവൈഎഫ്ഐ വള്ളികുന്നം കിഴക്ക് മേഖലാ പ്രസിഡന്റ് ഉദിത്ത് ശങ്കറിനെ വെട്ടിപ്പരിക്കേൽപ്പിച്ചതുൾപ്പെടെ വള്ളികുന്നം, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.
വള്ളികുന്നം സിഐ ഗോപകുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജിഷ്ണു, സനൽ, രതീഷ്, സോനു, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.