തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ജില്ലാന്തര ബസ് യാത്രാസർവീസുകൾ തുടങ്ങുന്നത് അടക്കം സർക്കാരിന്റെ പരിഗണനയിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഇന്ന് നടക്കുന്ന യോഗം ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യും.
കെഎസ്ആർടിസി ബസുകളുടെ ജില്ലാന്തര സർവീസ് അനുവദിച്ചേക്കുമെന്നാണ് സൂചന. ജനശതാബ്ദി ട്രെയിൻ ഇന്നുമുതൽ സർവീസ് തുടങ്ങുന്ന സാഹചര്യത്തിലാണ് ബസ് സർവീസിലെ നിയന്ത്രണത്തിൽ ഇളവു വരുത്താൻ ആലോചിക്കുന്നത്.
ഹോട്ടലുകൾ തുറക്കുന്ന കാര്യവും പരിഗണിക്കും. മുൻകൂട്ടി ബുക്ക് ചെയ്തു ഭക്ഷണം വിളമ്പണമെന്ന നിർദേശം ഉയർന്നു വന്നിട്ടുണ്ട്. പകുതി സീറ്റുകളിലേക്കുള്ള ആളെ മാത്രം ഒരു സമയം പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ വന്നേക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഇപ്പോഴുള്ള നിയന്ത്രണം തുടരാനാണ് സാധ്യത.
ജില്ലാന്തര ബസ് സർവീസ് ആരംഭിക്കണമെങ്കിൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിരക്ക് ഇപ്പോഴത്തേതിന്റെ 50 ശതമാനവും ഡീലക്സ്, വോൾവോ, സ്കാനിയ, ജെന്റം തുടങ്ങിയ സർവീസുകളിൽ ഇരട്ടിയായും വർധിപ്പിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. കെഎസ്ആർടിസിയുടെ കരടു നിർദേശം ഗതാഗത വകുപ്പ് ഇന്നു ചർച്ച ചെയ്യും.
മന്ത്രിയും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗത കമ്മിഷണർ, കെഎസ്ആർടിസി എംഡി തുടങ്ങിയവരും പങ്കെടുക്കുന്ന ഉന്നതതല യോഗം രാവിലെ ചേർന്നു ശുപാർശകൾക്ക് അന്തിമരൂപം നൽകി സർക്കാരിനു സമർപ്പിക്കും. ജില്ലയ്ക്കകത്തുള്ള ബസ് സർവീസുകളിൽ സാമൂഹിക അകലം പാലിച്ചു യാത്രക്കാരെ കയറ്റുന്നതിനാൽ 50% നിരക്ക് വർധിപ്പിച്ചു ഓർഡിനറി സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു.