അടുത്തിടെയായി ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയുമുള്ള വിവാഹങ്ങൾ കൂടിവരുന്നുണ്ട്. കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഇത്തരത്തിലുള്ള വിവാഹങ്ങൾ ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ടിക്ടോക് വിവാഹത്തിന്റെ കഥയാണ് പുറത്തു വരുന്നത്. ലോക്ക്ഡൗൺ ലംഘിച്ച് യുവതിയുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.ഇവർ ആഡംബര ബൈക്കിൽ കറങ്ങുന്നതു കണ്ട് പോലീസ് കൈകാട്ടിയെങ്കിലും ഇവർ ബൈക്ക് നിർത്താതെ പോവുകയായിരുന്നു.
തുടർന്ന് ബൈക്കിന്റെ നമ്പർ ഉപയോഗിച്ച് ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ പോലീസിനോട് പറഞ്ഞത് ബൈക്കിൽ ഭാര്യയാണ് ഉണ്ടായിരുന്നതെത്തും വിവാഹ ശേഷം മടങ്ങുകയായിരുന്നു എന്നും ആയിരുന്നു.
പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ബൈക്ക് ഓടിച്ച സമയത്ത് താനിട്ട ഷർട്ട് അണിയിച്ച് സുഹൃത്തിനെ ആദ്യം പോലീസിന് മുന്നിൽ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് കൈമലർത്തി. തുടർന്ന് യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ടിക് ടോക്ക് വിവാഹ കഥ പുറത്തെത്തുന്നത്.
ബംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന വിദ്യാർഥിനിയുമായി ഇയാൾ സമൂഹ മാധ്യമമായ ടിക്ടോകിലൂടെ പരിചയപ്പെട്ടു. തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു.
യുവാവിനു വിവാഹപ്രായമെത്തും വരെ കാത്തിരുന്ന ഇവർ ടിക് ടോക്കിലെ വിവാഹങ്ങൾ വൈറലാകുന്നതിനാൽ തങ്ങളുടെ വിവാഹവും അങ്ങനെ മതിയെന്നു തീരുമാനിച്ചു. തുടർന്ന് കൊരട്ടി സ്റ്റേഷൻ പരിധിയിലെ പള്ളിയിലെത്തി കയ്യിൽ കരുതിയ മുത്തുമാലകൾ പരസ്പരം അണിയിച്ചാണ് വിവാഹിതരായത്. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു.
പോലീസിന്റെ പിടിയിലായപ്പോൾ ഇവർ പറഞ്ഞത് മെഴുകുതിരി കത്തിക്കാൻ മറന്നതിനാൽ പള്ളിയിലേക്ക് തിരികെ പോവുകയായിരുന്നുവെന്നാണ്. ഇതിനിടയിലാണ് പോലീസിന്റെ പിടിയിൽപെട്ടതെന്നും യുവാവ് പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ താക്കീതു ചെയ്ത് വിടുകയായിരുന്നു.