ആമ്പല്ലൂർ: തൃശ്ശൂരിൽ ഡിസിസി സെക്രട്ടറി സരസനും മകൻ ശരത്തും കണ്ടാലറിയാവുന്ന ഏതാനും പേരും ചേർന്ന് അയൽവാസിയും കോൺഗ്രസ് ന്യൂനപക്ഷ സെൽ ബ്ലോക്ക് ചെയർമാനുമായ സിജോ പുന്നക്കരയെയും കുടുംബത്തേയും വീടുകയറി ആക്രമിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള പിണക്കം മാരകമായ ആക്രമണത്തിലേക്ക് എത്തുകയായിരുന്നു. കമ്പിവടിയും മറ്റായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ സിജോ, ഭാര്യ, എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ എന്നിവർക്ക് പരിക്കേറ്റു. ഇവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എ ഗ്രൂപ്പിലെ കെ പി വിശ്വനാഥൻ വിഭാഗത്തിൽപ്പെട്ടവരായിരുന്നു സരസനും സിജോയും.
ഇടക്കാലത്ത് സരസൻ എ ഗ്രൂപ്പിലെ ജോസഫ് ടാജറ്റ് വിഭാഗത്തിലേക്ക് മാറിയതായി പറയുന്നു. തുടർന്നാണ് ശത്രുത മൂർച്ഛിച്ചത്. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു. രണ്ട് മാസം മുമ്പ് സിജോയുടെ കാർ തല്ലിപ്പൊളിച്ച സംഭവത്തിൽ സരസനെതിരെ സിജോ ഡിസിസി ക്കും കെപിസിസിക്കും പരാതി നൽകിയിരുന്നു.