തിരുവനന്തപുരം : കോവിഡിന്റെ മൂന്നാംഘട്ടം കൂടുതൽ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ ചികിൽസയിൽ ഇപ്പോഴുള്ള ശ്രദ്ധ നൽകാനാവില്ല. പ്രതിരോധനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കോവിഡ് മാർഗനിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണം. അല്ലെങ്കിൽ കൂട്ടത്തോടെ രോഗം വന്ന് മരിച്ചുപോകും. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണം.
തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. കർശന നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ട്. എന്നുവെച്ച് എല്ലാം നിർത്തിവെച്ച് പട്ടിണി കിടന്ന് മരിക്കാൻ പറ്റില്ല. അതു കണക്കിലെടുത്ത് ജീവനോപാധികളിൽ ഇളവുണ്ടാകും. മരണം ഇല്ലാതാക്കുകയാണ് സർക്കാരിന്റെ മുഖ്യലക്ഷ്യം.
ഈ സാഹചര്യത്തിൽ രണ്ടും കൽപ്പിച്ചുള്ള നീക്കം നടത്തില്ല. കേരളത്തിന് പുറത്തുള്ളവരിൽ അത്യാവശ്യാക്കാർ മാത്രമാണ് മടങ്ങേണ്ടത്. എല്ലാവരും കൂടി വന്നാൽ അവർക്കും നമുക്കും ബുദ്ധിമുട്ടുണ്ടാക്കും. യോഗ്യരായവർ ഇനിയും നാട്ടിലെത്താനുണ്ട്. അവരെ ഘട്ടംഘട്ടമായി തിരികെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പൊതുഗതാഗതം വേണോയെന്ന് സാഹചര്യം നോക്കി തീരുമാനിക്കും. കേന്ദ്ര മാനദണ്ഡപ്രകാരം മാത്രമായിരിക്കും അന്തർസംസ്ഥാന ഗതാഗതം അനുവദിക്കുക എന്നും മന്ത്രി പറഞ്ഞു. നിർദേശങ്ങൾ പാലിക്കാതെ കൈവീട്ടുപോയാൽ പിന്നെ പിടിച്ചാൽ കിട്ടാത്ത സ്ഥിതി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.