കാസർഗോഡ്: കാസർഗോഡ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച സിപിഎം നേതാവിനും പഞ്ചായത്തംഗമായ ഭാര്യയ്ക്കും എതിരേ പോലീസ് കേസെടുത്തു. ക്വാറന്റൈൻ ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
വിദേശത്ത് നിന്നും അന്യ സംസ്ഥാനത്തു നിന്നും വന്നവരെ സ്വീകരിക്കാൻ പോകുന്നവർ ക്വാറന്റൈനിൽ പോകണമെന്ന നിയമം ലംഘിച്ച് മഹാരാഷ്ട്രയിൽ നിന്നും വന്ന ബന്ധുവിനെ സ്വീകരിച്ച് ഇവർ നാട്ടിലെത്തിച്ചതിനാണ് കേസ്. രണ്ടുപേരും 80 ലേറെ പേരുമായിട്ടാണ് ഇടപെട്ടത്. ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ പൊതുപ്രവർത്തകന് രോഗലക്ഷണം ഉണ്ടായിരുന്നു.
തൊണ്ടവേദനയ്ക്ക ഇദ്ദേഹം ഡോക്ടറെ കണ്ടിരുന്നതായി വിവരമുണ്ട്. കോവിഡിന്റെ പ്രധാനലക്ഷണങ്ങളിൽ പെടുന്ന തൊണ്ടവേദന ഉണ്ടായിട്ടും ഇദ്ദേഹം ക്വാറന്റൈനിൽ പോകാൻ തയ്യാറായില്ല. ഇവരുടെ 11 ഉം 8 ഉം വയസ്സ് പ്രായത്തിലുള്ള മക്കൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി സമ്പർക്കം പുലർത്തിയിരുന്നവരെയെല്ലാം ഇപ്പോൾ ക്വാറന്റൈനിലേക്ക് മാറ്റുകയാണ്. മഞ്ചേശ്വരം പോലീസാണ് കേസെടുത്തിരിക്കുന്നത്.
അതിനിടയിൽ കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ള വയനാട്ടിൽ ജാഗ്രതാ കർശനമാക്കി. നിലവിൽ 19 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. രോഗബാധയുടെ സാധ്യത മുൻ നിർത്തി തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിറ്റിയും പൂർണ്ണമായും അടച്ചിടാനാണ് തീരുമാനം. അമ്പലവയൽ മീനങ്ങാടി, വെള്ളമുണ്ട പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മകൻ തിരുനെല്ലിയിൽ പലചരക്ക് കട നടത്തുകയാണ്.
ഈ കടയിൽ ആദിവാസികളടക്കം വന്നു പോയിട്ടുണ്ട്. ജില്ലയിൽ രോഗം ബാധിച്ച 19 പേരിൽ 15 പേർക്കും രോഗം വന്നത് ട്രക്ക് ഡ്രൈവറിൽ നിന്നുമാണ്. 2030 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ആറ് പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയി നിരീക്ഷണത്തിൽ കഴിയുകയാണ്. ട്രക്ക് ഡ്രൈവർക്ക് പകർന്ന വൈറസിന് പ്രഹരശേഷി കൂടുതലാണെന്നും ഇയാളുമായി സമ്പർക്കത്തിൽ പെട്ട കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ദ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.