തിരുവനന്തപുരം : കാറിന്റെ ഡിക്കിയിൽ കുടുങ്ങിയ ഒരുവയസ്സുകാരിക്ക് പുതുജീവൻ. അരമണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കോവളം കമുകിൻകോട് സ്വദേശി അൻസാറിന്റെ മകൾ അമാനയാണ് വണ്ടിക്കുള്ളിൽ കുടുങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം
ഡിക്കിയിൽ നിന്നും സാധനങ്ങളെടുത്തശേഷം അടയ്ക്കാൻ മറന്നതാണ് വീട്ടുകാരെയും അയൽവക്കക്കാരെയുമെല്ലാം പരിഭ്രാന്തിയിലാക്കിയത്. മുറ്റത്തുനിന്ന ഒരുവയസ്സുകാരി അമാന പിച്ചവെച്ച് കാറിന്റെ ഡിക്കിക്കുള്ളിൽ കയറുകയായിരുന്നു. കയറിയപാടേ ഡിക്കിയുടെ വാതിലുമടഞ്ഞു. തിണ്ണയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നിന്നനിൽപ്പിൽ കാണാതായതോടെ വീട്ടുകാർ ഭയന്നു.
ആളുകൂടി നാലുപാടും തിരഞ്ഞു.
അതിനിടെ കാറിനുള്ളിൽ ചെറിയ ശബ്ദം കേട്ടതാണ് അങ്ങോട്ടേക്ക് ശ്രദ്ധപതിയാൻ കാരണം. ഡിക്കിക്കുള്ളിൽ കുഞ്ഞുണ്ടെന്ന് കണ്ടതോടെയാണ് വീട്ടുകാർക്ക് ആശ്വാസമായത്. എന്നാൽ ആശ്വാസനിമിഷങ്ങൾ നീണ്ടുനിന്നില്ല. കാറിന്റെ നാലുവാതിലും ചില്ലും പൂട്ടിക്കിടക്കുന്നു താക്കോൽ തിരഞ്ഞപ്പോഴാണ് അതും കുഞ്ഞിന്റെ കൈയിലാണെന്ന് അറിഞ്ഞത്.
ഇതോടെ വീട്ടുകാരും അയൽവാസികളും പരിഭ്രമത്തിലായി. പഠിച്ചപണിയെല്ലാം നോക്കിയിട്ടും കാറിന്റെ വാതിൽ തുറക്കാനായില്ല. ഒടുവിൽ വിഴിഞ്ഞം അഗ്നിശമനസേനയെത്തിയാണ് സ്കെയിലും മറ്റും ഉപയോഗിച്ച് ചില്ലുകൾ താഴ്ത്തി വാതിൽ തുറന്ന് കുഞ്ഞിനെ പുറത്തെടുത്തത്.