ബാലരാമപുരം: ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി കുടുംബത്തിന് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകി സർക്കാരിന്റെ കരുതൽ. ബാലരാമപുരം പഞ്ചായത്തിലെ റസൽപുരം മുണ്ടുകോണം സ്വദേശി ചന്ദ്രമോഹനനും ഭാര്യ ഡി വി സിന്ധു ലക്ഷ്മിക്കുമാണ് നെയ്യാറ്റിൻകര സപ്ലൈ ഓഫീസിൽനിന്ന് കാർഡ് ലഭിച്ചത്. സൗദി അറേബ്യയിലെ കമ്പനി ജീവനക്കാരനായിരുന്ന ചന്ദ്രമോഹനൻ ജനുവരിയിൽ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
അടച്ചുപൂട്ടലിനെ തുടർന്ന് മടങ്ങിപ്പോകാനായില്ല. 60 വയസ്സ് കഴിഞ്ഞതിനാൽ കമ്പനിയിലെ ജോലിയും നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാർത്താസമ്മേളനമാണ് ചന്ദ്രമോഹനന് പ്രതീക്ഷ നൽകിയത്. റേഷൻ കാർഡില്ലാത്തവർക്ക് ആധാർ കാർഡ് ഹാജരാക്കി സൗജന്യ റേഷൻ വാങ്ങാമെന്ന അറിയിപ്പ് വന്നതോടെ തേമ്പാമുട്ടത്തെ റേഷൻ കടയുടമ ആധാർ പരിശോധിച്ച് റേഷൻ നൽകി. തുടർന്നാണ് കാർഡില്ലാത്തവർക്ക് 24 മണിക്കൂറിനകം റേഷൻ കാർഡ് നൽകുമെന്ന പ്രഖ്യാപനം വന്നത്.
പഞ്ചായത്തംഗം ഐ കെ സുപ്രിയ കുടുംബത്തിന് സാക്ഷ്യപത്രം നൽകി. അക്ഷയകേന്ദ്രംവഴി നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർക്ക് നാലിന് അപേക്ഷ നൽകി. അഞ്ചിന് റേഷൻ കാർഡ് ലഭിച്ചു. പ്രവാസി കുടുംബത്തോടുള്ള കരുതലിന് മുഖ്യമന്ത്രിക്കും സപ്ലൈ ഓഫീസർക്കും നന്ദി അറിയിക്കുന്നതായി ചന്ദ്രമോഹനനും കുടുംബവും അറിയിച്ചു.