കൊല്ലം: പത്താംക്ലാസുകാരിയെ സ്നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരൻ അറസ്റ്റിൽ. ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. പത്താംക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിനിരയാക്കിയിരുന്നത്.
കൂടാതെ പെൺകുട്ടിയുടെ സ്വർണ മാല ഇയാൾ കൈക്കലാക്കുകയും ഇത് വിറ്റ് കിട്ടിയ പണമുപയോഗിച്ചു രണ്ട മൊബൈൽ ഫോണുകൾ വാങ്ങുകയും ചെയ്തു. ഇതിൽ ഒന്ന് ഇയാൾ കൈവശം വയ്ക്കുകയും മറ്റൊന്ന് പെൺകുട്ടിക്ക് നൽകുകയുമായിരുന്നു. അതേസമയം, മാല കളഞ്ഞു പോയതായാണ് പെൺകുട്ടി രക്ഷകർത്താക്കളെ വിശ്വസിപ്പിച്ചത്.
തുടർന്ന് പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്താകുന്നത്. അറസ്റ്റിലായ യുവാവ് പെൺകുട്ടിയുമായി സ്ഥിരമായി വീഡിയോ ചാറ്റ് നടത്തിയിരുന്നു. ഇതിലൂടെ സംഘടിപ്പിച്ച പെൺകുട്ടിയുടെ അർദ്ധ നഗ്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ട്.
ആരുമില്ലാത്ത സമയങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്. പെൺകുട്ടിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു .
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയ്യാൾ കുറ്റം സമ്മതിച്ചു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. .