കോട്ടയം: ഏറ്റുമാനൂർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയെത്തുടർന്നു യുവതി മരിച്ചതായി പരാതി. ഏറ്റുമാനൂർ ചാലാപ്പള്ളിൽ സുബിൻ ജോർജിന്റെ ഭാര്യ ഫെമിൽ ബേബിയാണ് (28) മരിച്ചത്. ഫെമിലിന്റെ മാതാപിതാക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
വയറുവേദനയെയും ഛർദിയെയും തുടർന്ന് കഴിഞ്ഞ 25നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കിടെ രക്തസ്രാവം ഉണ്ടായതിനെത്തുടർന്നാണ് മരണമെന്നു പരാതിയിൽ പറയുന്നു. തൊടുപുഴ നെല്ലാപ്പാറ കരിങ്കുന്നം കുന്നത്തേൽ ബേബിയുടെയും ലൂസി ബേബിയുടെയും ഇളയ മകളാണു ഫെമിൽ. 5 മാസം മുൻപായിരുന്നു വിവാഹം.
ശസ്ത്രക്രിയ പൂർത്തിയാകുന്ന സമയത്ത് കഴുത്തിലെ രക്തക്കുഴലുകളിൽ രക്തസ്രാവമുണ്ടായെന്നും അന്യുരിസം, രക്തക്കുഴലുകളിലെ ഭിത്തികൾക്കു കട്ടിക്കുറവ് എന്നീ അവസ്ഥകൾ രോഗിയിലുണ്ടാകുകയും ഇതു പരിഹരിക്കാൻ 9 വിദഗ്ധ സർജന്മാരുടെ നേതൃത്വത്തിൽ പത്തു മണിക്കൂറിലധികം പരിശ്രമിച്ചെന്നും കാരിത്താസ് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെ അതിതീവ്ര ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നും ചികിത്സപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.