ആലപ്പുഴ: അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള യാത്രച്ചെലവായി ഡിസിസി നൽകാൻ ശ്രമിച്ചത് മതിയായ തുകയില്ലാത്ത ബാങ്ക് അക്കൗണ്ടിൽനിന്നുള്ള ചെക്കെന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണെന്നും അക്കൗണ്ടിൽ ആവശ്യത്തിനു പണമുണ്ടെന്നും ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു.
തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകി. അക്കൗണ്ടിൽ നാലാംതീയതിമുതൽ മതിയായ തുക ഉണ്ടെന്നു ബാങ്ക് അധികൃതർ നൽകിയ സാക്ഷ്യപത്രം സഹിതമാണു പരാതി.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽനിന്നു ബിഹാറിലേക്കു പോയ തൊഴിലാളികളുടെ യാത്രക്കൂലി ആവശ്യത്തിനായി 10,60,200 രൂപയുടെ ചെക്ക് ജില്ലാ കലക്ടറെ ഏൽപിക്കാൻ ഡിസിസി നേതാക്കൾ എത്തിയിരുന്നു. എന്നാൽ, സർക്കാരിന്റെ അനുമതിയില്ലാത്തതിനാൽ കലക്ടർ ചെക്ക് സ്വീകരിച്ചില്ല.
ഒരാളിനു 930 രൂപ ക്രമത്തിൽ 1,140 പേരുടെ യാത്രക്കൂലിയായാണ് ഈ തുക വാഗ്ദാനം ചെയ്തത്.
3.86 ലക്ഷം രൂപ മാത്രമുള്ള അക്കൗണ്ടിൽനിന്നാണു ചെക്ക് നൽകിയതെന്ന് ഇതിനു പിന്നാലെ ഫേസ്ബുക് വഴി പ്രചാരണമുണ്ടായി. എന്നാൽ, ചെക്ക് നൽകാൻ ശ്രമിക്കുന്നതിന് മുൻപും ശേഷവും അക്കൗണ്ടിൽ ആവശ്യത്തിനുള്ള പണമുണ്ടെന്നു ലിജുവിന്റെ പരാതിയിൽ പറയുന്നു.
രാഷ്ട്രീയപ്രേരിതമായ വ്യാജ പ്രചാരണം നടത്തിയവർക്കും അതു പങ്കുവച്ചവർക്കും എതിരെ ഇന്ത്യൻ ശിക്ഷാ നിയമവും സൈബർ നിയമവും അനുസരിച്ചു നടപടിയെടുക്കണമെന്നാണു ലിജുവിന്റെ ആവശ്യം.
ചെക്കിന്റെ ചിത്രം ഉൾപ്പെടെ വ്യാജ പ്രചാരണം നടത്തിയ ഫെയ്സ്ബുക് അക്കൗണ്ടിന്റെയും അതു പങ്കുവച്ച 4 അക്കൗണ്ടുകളുടെയും വിവരങ്ങൾ ഉൾപ്പെടെയാണു പരാതി നൽകിയത്.
വ്യാജ വാർത്ത പ്രചരിപ്പിച്ച ഫെയ്സ്ബുക് അക്കൗണ്ട് വ്യാജമാണെന്നു മനസ്സിലായതായി എം ലിജു പറഞ്ഞു.