തിരുവനന്തപുരം: അടച്ചുപൂട്ടലിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തുന്നു. ആദ്യദിനമായ തിങ്കളാഴ്ച ആറ് അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി എത്തിയത് ആയിരത്തിലേറെപേർ. നോർക്കയിൽ രജിസ്റ്റർ ചെയ്ത 1,70,917 പേരിൽ 28,820 പേരാണ് പാസിന് അപേക്ഷിച്ചത്. ഇതിൽ പാസ് ലഭിച്ചവരാണ് എത്തിയത്.
ചെക്ക്പോസ്റ്റുകളിൽ വിപുലമായ സൗകര്യമാണ് സംസ്ഥാന സർക്കാർ ഒരുക്കിയത്. തിരക്കൊഴിവാക്കാൻ പത്തിലേറെ കൗണ്ടറുകളും ആവശ്യമുള്ള ജീവനക്കാരെയും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് ആറുവരെ തലപ്പാടി മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴി 142 പേരും വാളയാർ വഴി 568 പേരും കുമളി കടന്ന് 24 പേരും തിരുവനന്തപുരം ഇഞ്ചിവിള ചെക്ക്പോസ്റ്റ് വഴി 56 പേരും മുത്തങ്ങവഴി 127 പേരും എത്തി.
മുത്തങ്ങയിലൂടെ എത്തിയവരിൽ 103 പേർ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ ഒപ്പമുള്ളവരുമാണ്. അതിർത്തികളിൽ ആരോഗ്യപരിശോധന നടത്തി രോഗലക്ഷണമുള്ളവരെ സർക്കാർ ഒരുക്കിയ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. മറ്റുള്ളവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണം.