അബുദാബി: കോവിഡിനെ തുടർന്ന് പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുന്നു. ഇവരെയും കൊണ്ട് യുഎഇ യിൽ നിന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ വ്യാഴാഴ്ച കേരളത്തിൽ എത്തും. ആദ്യ സംഘത്തിൽ മടങ്ങുന്നവരുടെ പട്ടിക യുഎഇയിലെ ഇന്ത്യൻ എംബസി തയ്യാറാക്കി. അബുദാബി കൊച്ചി, ദുബായ് കോഴിക്കോട് എന്നിങ്ങനെയാണ് ആദ്യവിമാനങ്ങൾ സർവീസ് നടത്തുക.
എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, അടുത്ത ബന്ധുക്കൾ മരിച്ചവർ, ലേബർ ക്യാമ്ബുകളിൽ കഴിയുന്ന തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽ നിന്ന് ഫോൺ അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും. തുടർന്ന് എയർ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ ഇവരോട് നിർദേശിക്കും. യാത്രാ ടിക്കറ്റ് വെബ്സൈറ്റ്, ട്രാവൽസ് വഴി ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്ന് എംബസി അധികൃതർ അറിയിച്ചു. അബുദാബി – കൊച്ചി റൂട്ടിലേക്ക് ഒരു ടിക്കറ്റിന് 13,000 രൂപയാണ് ഏകദേശ നിരക്ക്. യാത്ര ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കോവിഡ് പരിശോധന നടത്തേണ്ടതുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സർവ്വീസ് ഉണ്ടാകും. എംബസി തയ്യാറാക്കിയിരിക്കുന്ന പട്ടികയിലെ പരമാവധി പേരെ ഇന്ത്യയിലേക്ക് കൊണ്ട് വരാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്. കോവിഡ് ലക്ഷണം ഇല്ലാത്തവരെ മാത്രമേ കൊണ്ട് വരുകയുള്ളു. ഇന്ത്യയിൽ എത്തിയാൽ ഉടൻ ആരോഗ്യ സേതു ആപ്പ് ഡൗൺ ലോഡ് ചെയ്യണം.
തുടർന്ന് 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ആശുപത്രിയിലോ, പ്രത്യേകമായി സജ്ജീകരിക്കുന്ന സ്ഥലനങ്ങളിലോ ആണ് ക്വാറന്റൈനിൽ കഴിയേണ്ടത്. ക്വാറന്റൈനിൽ കഴിയുന്നതിന്റെ ചെലവും പ്രവാസി തന്നെ വഹിക്കണം. 14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് തെളിഞ്ഞാൽ വീട്ടിലേക്ക് പോകാം.