തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ കേരളത്തിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും ഇടപെടലും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്തവരിൽ അഞ്ചിലൊന്ന് ആളുകൾക്കു മാത്രമേ സ്വന്തം വാഹനസൗകര്യം ഏർപ്പാടാക്കാൻ കഴിയൂ. മറ്റുള്ളവർക്ക് തിരിച്ചെത്താൻ പ്രയാസമുണ്ട്.
അവർക്ക് ഇപ്പോഴുള്ള സ്ഥലങ്ങളിൽനിന്ന് കേരള അതിർത്തിയിലെത്താൻ നിരവധി തടസ്സമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും ഇടപെടലും ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്തവരുടെ എണ്ണംസഹിതം പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.
കേരളത്തിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥിത്തൊഴിലാളികൾക്ക് പോകാൻ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ട്രെയിനുകളിൽ സംസ്ഥാനത്തേക്ക് വരേണ്ട പ്രവാസി മലയാളികൾക്ക് യാത്രാസൗകര്യം ഒരുക്കണം.
ശാരീരിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ളവരും ഇങ്ങോട്ട് വരാൻ അത്യാവശ്യമുള്ളവരുമായ എല്ലാവരെയും തിരിച്ചെത്തിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.