ആലപ്പുഴ: കോവിഡ് എന്ന മാരകവിപത്തിനെതിരെ ഒരുമയോടെ പൊരുതുകയാണ് വേണ്ടതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മഹാമാരിക്കെതിരായ പോരാട്ടം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ കേരളം മികവ് തുടരുകയാണ്.
എല്ലാ നിയന്ത്രണവും കർശനമായി പാലിക്കുന്നതിനൊപ്പം സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയും സദാ ജാഗരൂകരാണ്.
മന്ത്രി കെകെ ശൈലജ മുതൽ എല്ലാ മന്ത്രിമാരും സജീവമായി രംഗത്തുണ്ട്. ലക്ഷ്മണരേഖ മറികടക്കാൻ അധികമാരും തുനിഞ്ഞില്ലെന്നതുതന്നെയാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണ. അനുസരണശീലമുള്ളവരായി മലയാളികളെ വീട്ടിലിരുത്തിയതിനു പിന്നിൽ നമ്മുടെ പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുടെയും നിതാന്തജാഗ്രതയും കാര്യക്ഷമമായ പ്രവർത്തനവുമാണെന്നതും വിസ്മരിച്ചുകൂടാ.
ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, ശുചീകരണവിഭാഗം തുടങ്ങിയ ജീവനക്കാർ വീടും കുടുംബവും ഉപേക്ഷിച്ച് ആശുപത്രികളിൽ താമസിച്ച് സേവനമനുഷ്ഠിക്കുകയാണ്. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും വിലമതിക്കാനാകാത്ത സേവനവും ഈ രക്ഷാദൗത്യത്തിന് കരുത്തേകുന്നു.
മഹാവിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടിക്കൊണ്ടിരിക്കുമ്പോഴും ചില കോണിൽനിന്നുണ്ടായ അപസ്വരം പരാമർശിക്കാതിരിക്കാനാകില്ല. കേരളത്തിലും അനവസരത്തിലുള്ള ചില മുറുമുറുപ്പുകൾ പ്രതിപക്ഷനിരയിൽനിന്നുണ്ടായത് ദൗർഭാഗ്യകരമായി.
സാലറി ചലഞ്ചിൽ സർക്കാർ ജീവനക്കാരുടെ പരിപൂർണ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകരുടെ നടപടി അപലപനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.