തിരുവനന്തപുരം: ഇന്ത്യ മുഴുവൻ കൊവിഡ് പരത്തിയത് മുസ്ലീങ്ങളാണെന്നും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കൊവിഡ് പരത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്നും ഹിന്ദുത്വവാദിയും സംഘപരിവാർ സഹയാത്രികനുമായ എൻ ഗോപാലകൃഷ്ണൻ.
കൊവിഡ് 19 വ്യാപനകാലത്ത് അന്യമതവിദ്വേഷമുണ്ടാക്കുന്ന വ്യാജപ്രചരണമാണ് ഗോപാലകൃഷ്ണൻ വീഡിയോയിൽ കൂടി അഴിച്ചുവിട്ടിരിക്കുന്നത്. രാജ്യത്തുള്ളവരെ കൊല്ലാൻ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വ്യാജ വിദ്വേഷവാദവും ഇയാളുടെ വീഡിയോയിലുണ്ട്.
ഏകീകൃത സിവിൽ കോഡ് വന്നാൽ മുസ്ലീങ്ങളുടെ നെഗളിപ്പ് തീരുമെന്ന ഭീഷണിയും വീഡിയോയിൽ ഉണ്ട്. മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയേയും ഇയാൾ അധിക്ഷേപിക്കുന്നുണ്ട്.
കൊവിഡ് വ്യാപന കാലത്ത് മതവിദ്വേഷ പ്രചരണം നടത്തുന്നവർക്കും വ്യാജ പ്രചരണം നടത്തുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മാസത്തോളമായി യൂട്യൂബ് ചാനലിലും കൊവിഡ് മുസ്ലീങ്ങൾ ബോധപൂർവം രാജ്യമെങ്ങും പരത്തിയെന്ന വാദങ്ങളുള്ള വിവിധ വീഡിയോകൾ ഗോപാലകൃഷ്ണൻ അപ് ലോഡ് ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളെ ഇനി ഭയത്തോടെ കാണുമെന്നും വീഡിയോയിൽ പറയുന്നു.