തിരുവനന്തപുരം: ശശി തരൂർ എംപി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നടത്തുന്ന ഇടപെടലുകൾ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. ഏറ്റവും പുതുതായി നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്ഷൻ കാമറ തന്റെ രാജ്യാന്തര ബന്ധങ്ങൾ ഉപയോഗിച്ച് യൂറോപ്പിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് വീണ്ടും അത്ഭുതപ്പെടുത്തുകയാണ് തരുർ.
എംപി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണം തിരക്കേറിയ പൊതുസ്ഥലങ്ങളിൽ പനിയുള്ളവരെ അതിവേഗം കണ്ടെത്താൻ സഹായിക്കും. ഏഷ്യയിൽ ഉപകരണം ലഭിക്കാത്തത് കാരണം നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നാണ് കാമറ വാങ്ങിയത്.
അവിടെ നിന്നും ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു, ശേഷം ഡിഎച്എൽ കാർഗോ സർവീസിന്റെ സഹായത്തോടെ പാരിസ്, ലെപ്സിഷ്, ബ്രസൽസ്, ബഹ്റൈൻ, ദുബായ് വഴി പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ എത്തിച്ചു.
എന്നാൽ ലോക്ഡൗൺ കാരണം ഉപകരണം തലസ്ഥാനത്തെത്തിക്കാൻ വെല്ലുവിളികൾ നേരിട്ടെങ്കിലും എംപിയുടെ ഓഫിസ് നേരിട്ടിടപെട്ട് അവ പരിഹരിച്ചു.