തിരുവനന്തപുരം: വയനാടിനെ ഒഴിവാക്കി, ആലപ്പുഴയെയും തൃശൂരിനെയും ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഗ്രീൻ സോണുകളുടെ എണ്ണം മൂന്നായി. വയനാട്ടിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലയെ ഗ്രീൻ സോണിൽ നിന്ന് ഒഴിവാക്കിയത്. കേന്ദ്ര മാനദണ്ഡപ്രകാരമാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
21 ദിവസം പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീൻ സോണായി പ്രഖ്യാപിക്കുന്നത്. ഇതനുസരിച്ചാണ് തൃശൂരിനെയും ആലപ്പുഴയെയും ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയത്. വയനാട്ടിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടയാണ് വയനാട്ടിനെ ഒഴിവാക്കിയത്. നേരത്തെ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗ്രീൻ സോൺ പട്ടിയിൽ വയനാട്ടിനെ ഉൾപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ടുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട്, കണ്ണൂർ ജില്ലകളിൽ ഉള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ 6, ഇടുക്കി 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
സംസ്ഥാനത്ത് ഇതുവരെ 499 പേർക്ക് രോഗം സ്ഥിരീകരിച്ചു. 21894 പേർ നിരീക്ഷണത്തിലാണ്. 21494 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 410പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 80പേരെ ഇന്നുമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 31183 സാമ്ബിളുകൾ പരിശോധിച്ചതിൽ 30358 പേരുടെ ഫലം നെഗറ്റീവാണ്. 2093 മുൻഗണന സാമ്ബിളുകൾ പരിശോധിച്ചതിൽ 1234പേരുടെ ഫലം നെഗറ്റീവായി.
സംസ്ഥാനത്ത് നിലവിൽ 80 ഹോട്ട്സപോട്ടുകളാണുള്ളത്. ഇന്ന് പുതിയ ഹോട്ട്സപോട്ടുകൾ കൂട്ടിച്ചേർത്തിട്ടില്ല. കണ്ണൂരിൽ 23 ഹോട്ട്സ്പോട്ടുകളുണ്ട്. ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്സപോട്ടുകളുണ്ട്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള ജില്ല കണ്ണൂരാണ്, 38പേർ. കാസർകോട് 22പേർ കോട്ടയത്ത് 18, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ 12പേർ വീതവും ആളുകൾ ചികിത്സയിൽ കഴിയുന്നുണ്ട്.