ഇടുക്കി: ജില്ലയിൽ കൊവിഡ് സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ഏലപ്പാറ ബോണാമ്മി എസ്റ്റേറ്റിലെ 62 കാരിയായ ഉണ്ണിയമ്മയാണ് മരിച്ചത്.
സംസ്ഥാനത്ത് വ്യാഴാഴ്ച പുതുതായി രണ്ട് പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി. സംസ്ഥാനത്ത് ഇന്നലെ 1 4 പേർക്കാണ് രോഗം ഭേദമായത്.
മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോ വ്യക്തികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം തുടർച്ചയായി മൂന്നാംദിവസവും പുതിയ രോഗികളില്ലാത്തതിന്റെ നേരിയ ആശ്വാസത്തിലാണ് ഇടുക്കി. ജാഗ്രത വിടാതെയുള്ള നിരീക്ഷണത്തോടെയാണ് കോവിഡ് 19 നെ പിടിച്ചുകെട്ടാൻ ജില്ല പ്രയത്നിക്കുന്നത്.
ആരോഗ്യപ്രവർത്തകരും പൊലീസും നിർവഹിക്കുന്ന അശ്രാന്തപരിശ്രമം ഏറെക്കുറെ ഫലം കാണുന്നുണ്ട്. കഴിഞ്ഞദിവസം റാൻഡം പരിശോധനയിൽ പോസിറ്റീവ് കണ്ടെത്തിയ തൊടുപുഴ നഗരസഭാ കൗൺസിലർക്കും ജില്ലാ ആശുപത്രി നഴ്സിനും നാരകക്കാനം സ്വദേശിക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതും ആശ്വാസമായി.
ജില്ലയിൽ നാലു പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കി. തൊടുപുഴ നഗരസഭയിലെ കുമ്മംകല്ല് വാർഡ്, ബൈസൺവാലി, ഇടുക്കി കഞ്ഞിക്കുഴി, മരിയാപുരം പഞ്ചായത്തുകൾ എന്നിവയാണ് ഒഴിവാക്കിയത്. ഇടവെട്ടി, ഏലപ്പാറ, ഇരട്ടയാർ, കരുണാപുരം, മൂന്നാർ, നെടുങ്കണ്ടം, സേനാപതി, വണ്ടൻമേട്, വണ്ടിപ്പെരിയാർ, വാഴത്തോപ്പ് പഞ്ചായത്തുകളിൽ മെയ് മൂന്നുവരെ ഹോട്ട്സ്പോട്ട് നിയന്ത്രണങ്ങൾ തുടരുമെന്ന് കലക്ടർ അറിയിച്ചു.