തിരുവനന്തപുരം: കോവിഡ് രോഗിയുടെ വിവരം ചോർന്ന വ്യാജപ്രചരണം നടത്തിയ ആൾക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് പള്ളിക്കര സ്വദേശി ഇമാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ നുണ പ്രചരണം നടത്തിയത്.
എന്നാൽ പരിശോധിച്ചപ്പോൾ ഇയാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. കോവിഡ് രോഗത്തിൽനിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു.
വിവരം ചോർന്നതിനെതിരേ ഇയാൾ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ കാസർകോട് ജില്ലയിൽ ഇമാദ് എന്ന പേരിൽ ആരും ചികിത്സയിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ചോർന്നു എന്ന് വ്യക്തമാക്കി പ്രതിഷേധത്തിൽ മുൻപന്തിയിലുണ്ടായിരുന്നത് ഇയാളായിരുന്നു.
കോവിഡ് കേസുകൾ പോസിറ്റീവ് ആകുന്നത് തട്ടിപ്പാണെന്ന് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചത് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയായ അജ്നാസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.