തിരുവനന്തപുരം: വിഷുദിനത്തിൽ തനിക്കുപിറന്ന കൺമണിയെ 15 ദിവസത്തിനുശേഷമാണ് സോഫിയ നെഞ്ചോട് ചേർത്തത്. അമ്മയുടെ സ്നേഹചുംബനം കുഞ്ഞും ആദ്യമായി അറിഞ്ഞ നിമിഷത്തിന് കേരളവും തമിഴ്നാടും സാക്ഷി. ജനിച്ചുവീണയുടൻ ഗുരുതരമായ ഹൃദയശസ്ത്രക്രിയക്ക് നിർദേശിക്കപ്പെട്ട പെൺകുഞ്ഞിനെ എറണാകുളം ലിസി ആശുപത്രിയിലെ ശസ്ത്രക്രിയക്കുശേഷം കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽവച്ചാണ് കൈമാറിയത്.
ഏപ്രിൽ 14ന് ജനിച്ച കുഞ്ഞിനെ നാഗർകോവിലിൽനിന്ന് എറണാകുളത്തെത്തിച്ച് 15ന് ശസ്ത്രക്രിയ നടത്തി. അമ്മ സോഫിയയെ കുഞ്ഞിനൊപ്പം അയച്ചിരുന്നില്ല. അച്ഛൻ ഫൈസലാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഹൃദയം തുറന്നുള്ള സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ആശുപത്രിയിലെ നേഴ്സുമാരും ഡോക്ടർമാരുമായിരുന്നു കുഞ്ഞിന് കാവൽ. അമ്മയുടെയും അച്ഛന്റെയും കരുതലോടെ അവർ അവളെ കാത്തു. അവർതന്നെ അവൾക്ക് പേരിട്ടു ”ഫസ്റിൻ’. അതായത് ‘ദൈവത്തിന്റെ സമ്മാനം’. ശസ്ത്രക്രിയക്കുശേഷം ബുധനാഴ്ച ഫസ്റിനെ ആശുപത്രിയിൽനിന്ന് കളിയിക്കാവിളയിൽ എത്തിക്കുമ്പോൾ അമ്മ സോഫിയ കാത്തുനിൽപ്പുണ്ടായിരുന്നു.
നേഴ്സ് റീത്ത് ഗീതുവിൽനിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ സോഫിയ തുരുതുരെ ചുംബിച്ചു. കേരള സർക്കാരിന്റെയും ഡോക്ടർമാരുടെയും കരുതലിന് ആനന്ദാശ്രുക്കളാൽ നന്ദിയറിയിച്ച് കുഞ്ഞുമായി അവർ സ്വദേശത്തേക്ക് മടങ്ങി. ഗർഭാവസ്ഥയിൽത്തന്നെ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.
വിദഗ്ധചികിത്സ വേണ്ടിവരുമെന്നതിനാൽ പ്രസവം കേരളത്തിൽമതിയെന്നും തീരുമാനിച്ചിരുന്നതാണ്. എന്നാൽ, പ്രതീക്ഷിച്ചതിലും രണ്ടാഴ്ച മുമ്പേ കുഞ്ഞ് ജനിച്ചു. ശരീരം നീലനിറമായിരുന്നു. തുടർന്നാണ് അന്നുതന്നെ കൊച്ചിയിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം കലക്ടർ എസ് സുഹാസുമായും തമിഴ്നാട് സർക്കാരുമായും ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.