തിരുവനന്തപുരം: കോവിഡിന് എതിരായ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയും മെട്രോമാൻ ഇ ശ്രീധരൻ. ലോകത്തൊരിടത്തും നടക്കാത്ത തരം പ്രവർത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മികച്ച പ്രവർത്തനം കാരണം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ലോക്ക്ഡൗണിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മുൻകൂട്ടി കണ്ട് നടപ്പിലാക്കിയ കാര്യങ്ങൾ മറ്റെങ്ങുമില്ല. ഈ സമയത്ത് സർക്കാരിനെ സഹായിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും ശ്രീധരൻ പറയുന്നു.
ഡിഎംആർസിയിൽ നിന്നുള്ള പ്രതിമാസ ഓണറ്റോറിയം 1.8 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പെൻഷൻ ഇനത്തിൽ ലഭിക്കുന്ന 1.38 ലക്ഷം രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകി. ശമ്പളത്തിൽ നിന്ന് ഒരുഭാഗം നീക്കിവെക്കുന്നതിന് എതിരെ അധ്യാപകർ നടത്തിയ പ്രതിഷേധം മോശമായി പോയെന്നും ഈ ശ്രീധരൻ പറഞ്ഞു.
ഇങ്ങനെയൊരു ഘട്ടത്തിൽ സംസ്ഥാനത്തിന് വരുമാനമൊന്നുമില്ല. വിദേശത്ത് നിന്നെത്തുന്ന പണത്തിലും വലിയ കുറവുണ്ടായി. ഈ സമയം ജനങ്ങൾ സർക്കാരുമായി സഹകരിക്കുകയല്ലാതെ വേറെ വഴിയില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.