കൊച്ചി : സ്വദേശമായ തമിഴ്നാട്ടിലേക്ക് ലോക്ക്ഡൗണിനിടെ പോയി തിരികെയെത്തിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ ക്വാറന്റീനിൽ. ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ ചീഫ് ജസ്റ്റിസിനോട് 14 ദിവസം ക്വാറന്റീനിൽ പോകാൻ എറണാകുളത്തെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു.
ലോക്ക്ഡൗൺ ആരംഭിച്ചതിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ജസ്റ്റിസ് മണികുമാർ കഴിഞ്ഞദിവസമാണ് തിരികെ കൊച്ചിയിലെത്തിയത്. ഇരുസംസ്ഥാനങ്ങളുടെയും പ്രത്യേക അനുമതിയോടെയായിരുന്നു മടങ്ങിവരവ്. വാളയാറിൽ വെച്ച് ആരോഗ്യവകുപ്പ് അധികൃതർ ചീഫ് ജസ്റ്റിസിനെയും സ്റ്റാഫിനെയും പരിശോധിച്ച ശേഷമാണ് അതിർത്തി കടക്കാൻ അനുവദിച്ചത്.
ഇന്നലെ ആരോഗ്യവകുപ്പ് അധികൃതർ ചീഫ് ജസ്റ്റിസ് നിരീക്ഷണത്തിൽ പോകണണമെന്ന് നിർദേശിക്കുകയായിരുന്നു. ചെന്നൈയിൽ നിന്നെത്തിയ ജസ്റ്റിസ് മണികുമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നാണ് ഹൈക്കോടതി അധികൃതർ നൽകുന്ന വിശദീകരണം.
ചീഫ് ജസ്റ്റിസിന് ഒപ്പം വാഹനത്തിൽ ഉണ്ടായിരുന്ന പേഴ്സണൽ അസിസ്റ്റന്റ്, ഗൺമാൻ, ഡ്രൈവർ എന്നിവരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി വിരമിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിരമിക്കൽ ചടങ്ങ് ഓൺലൈനിലൂടെയാക്കാനാണ് കോടതി അധികൃതർ ആലോചിക്കുന്നത്.