കൊച്ചി: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് മാറ്റിവെക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ.
സംസ്ഥാന സർക്കാർ കോവിഡിനെ നേരിടാൻ ചെയ്യുന്ന കാര്യങ്ങൾ ലോകമാകെ അംഗീകാരം നേടിയിട്ടിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സഹായം എത്തിയ്ക്കാൻ നടപടിയുമുണ്ട് എന്നാൽ ശമ്പളം തടഞ്ഞുവെക്കാനുള്ള തീരുമാനം ഒരു ഉത്തരവിലൂടെ നടപ്പാക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവിൽ പറഞ്ഞു.
ഉത്തരവിന് നിയമപിൻബലമില്ലെന്നാണ് ഹർജിക്കാർ മുഖ്യമായി വാദിച്ചത്. യുഡിഎഫ് അനുകൂല സംഘടനകളാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
ശമ്പളം നിഷേധിയ്ക്കുന്നില്ലെന്നും മാറ്റിവെക്കുകമാത്രമാണ് ചെയ്യുന്നതെന്നും അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദ് പറഞ്ഞു. അതിനു സർക്കാരിന് അവകാശമുണ്ട്.ആന്ധ്ര,മഹാരാഷ്ട്ര ,തെലങ്കാന,ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിലും കടുത്ത ഉത്തരവുകൾ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി