മാവേലിക്കര: പൂർണ ഗർഭിണിയായ ഭാര്യയുമായി ചെന്നൈയിൽ നിന്നും കാറോടിച്ച് ശ്യാമേഷ് നാട്ടിലെത്തി. 18 മണിക്കൂർ നീണ്ട സാഹസിക യാത്രയ്ക്കൊടുവിലാണ് മാന്നാർ കുട്ടംപേരൂർ സ്വദേശി ശ്യാമേഷും ചെന്നൈയിൽ സോഫ്റ്റ്വെയർ എൻജിനീയറായ ഭാര്യ ചെന്നിത്തല കാരാഴ്മ പെരുമ്പ്രാവള്ളിൽ നന്ദനത്തിൽ ആതിര (26) യും നാട്ടിലെത്തിയത്.
ചെന്നൈ മുതൽ ചെന്നിത്തല വരെ നീളുന്ന 760 കിലോമീറ്റർ യാത്ര. നീണ്ട പതിനെട്ട് മണിക്കൂർ. പൂർണ ഗർഭിണിയായ ഭാര്യയുമായി കാറിൽ നാട്ടിലേക്കുള്ള യാത്ര ഒരിക്കലും മറക്കാനാകില്ല ശ്യാമേഷിന്. ചെന്നിത്തല കാരാഴ്മ കിഴക്ക് പെരുമ്പ്രാവള്ളിൽ നന്ദനത്തിൽ രാധാകൃഷ്ണൻ നായരുടെ മകളായആതിര (26)യും ഭർത്താവ് ശ്യാമേഷും ജോലിസംബന്ധമായി ചെന്നൈയിലെ വില്ലിവാക്കത്തായിരുന്നു താമസം.
ശ്യാമേഷ് സോഫ്റ്റ്വേർ എൻജിനീയറും ആതിര ഇൻഷുറൻസ് കമ്ബനി ഉദ്യോഗസ്ഥയുമാണ്. ഗർഭിണിയായ ആതിരയേയുംകൊണ്ട് മാർച്ച് മാസം അവസാനം നാട്ടിലെത്താനിരുന്നതാണ് ശ്യാമേഷ്. അപ്പോഴാണ് ഇവരുടെ കണക്ക് കൂട്ടൽ തെറ്റിച്ചു കൊണ്ട് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.
ഇതോടെ, ഒൻപതുമാസം ഗർഭിണിയായ ആതിരയെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം എന്ന് മാത്രമായി ഭർത്താവ് ശ്യാമേഷിന്റെ ചിന്ത. ഏപ്രിൽ 15ലേക്ക് ട്രെയിൻ ടിക്കറ്റ് ലഭിച്ചിരുന്നു എങ്കിലും ലോക്ഡൗൺ പിന്നെയും നീട്ടിയതോടെ കാര്യങ്ങൾ കുഴപ്പത്തിലായി. തുടർന്ന് ആലപ്പുഴ കളക്ടർ ഓഫീസിൽ യാത്രാ പാസിന് അപേക്ഷിച്ചു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിച്ചു. ആതിരയെ പരിശോധിച്ചിരുന്ന തമിഴ്നാട്ടിലെ ഡോക്ടർ ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് നൽകിയതുമില്ല. കാര്യങ്ങൾ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ബോധ്യപ്പെട്ടപ്പോൾ അവർ പെട്ടെന്ന് പാസ് അനുവദിച്ചു നൽകുകയായിരുന്നു. പാസ് ലഭിച്ചുകഴിഞ്ഞപ്പോൾ യാത്രയ്ക്കായി തടസ്സം.
ഇവരെ നാട്ടിലേക്ക് കൊണ്ടുവരാമെന്ന് ഏറ്റിരുന്ന വ്യക്തിയും പിന്മാറി. 28 ദിവസം ക്വാറന്റൈനിൽ പോകാൻ തനിക്ക് കഴിയില്ല എന്നാണ് അയാൾ പറഞ്ഞ കാരണം. ഇതോടെ നാട്ടിലെത്താൻ വാഹനമില്ലാത്ത അവസ്ഥ. വിവരങ്ങൾ അറിഞ്ഞ സുഹൃത്ത് തന്റെ വാഹനം നൽകാമെന്ന് സമ്മതിച്ചതോടെ ശ്യാമേഷ് സ്വയം ഓടിച്ചുവരാൻ തീരുമാനിക്കുകയായിരുന്നു.
പുതിയ വാഹനപാസിനായി കളക്ടർക്ക് വീണ്ടും അപേക്ഷ നൽകി. പെട്ടെന്നുതന്നെ അവർ പാസ് അനുവദിച്ചു. തുടർന്ന് ശ്യാമേഷ് സ്വയം കാറോടിച്ച് 18 മണിക്കൂർകൊണ്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഇടയ്ക്കിടെ കാർ നിർത്തി 10 മിനിറ്റോളം ആതിരയെ നടത്തിച്ചും വിശ്രമിച്ചുമായിരുന്നു യാത്ര. വ്യാഴാഴ്ച പുലർച്ചേ നാലുമണിക്ക് ചെന്നൈയിലെ മാമ്പലത്തുനിന്ന് പുറപ്പെട്ട് രാത്രി 10 മണിയോടെ ചെന്നിത്തലയിലെത്തി.
തമിഴ്നാട്ടിലും കേരള അതിർത്തിയിലുമെല്ലാം കാര്യങ്ങൾ എളുപ്പമായിരുന്നുവെങ്കിലും ആലപ്പുഴ ജില്ലാ അതിർത്തിയായ ഇടപ്പോൺ ഐരാണിക്കുഴിയിൽ എത്തിയപ്പോൾ മാത്രമാണ് പോലീസിൽനിന്ന് മോശമായ അനുഭവം ഉണ്ടായതെന്ന് ഇരുവരും പറയുന്നു. എല്ലാരേഖകളും ഉണ്ടായിട്ടും കുറ്റവാളികളെ ചോദ്യം ചെയ്യുന്നതുപോലെ ഇരുപത് മിനിറ്റോളം പോലീസ് ഇവരെ തടഞ്ഞുവെച്ച് ചോദ്യംചെയ്തു.
പിന്നീട് ജില്ലാ പോലീസ് മേധാവി ഇടപെട്ടാണ് യാത്ര സുഗമമാക്കിയത്. സജി ചെറിയാൻ എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരും ആലപ്പുഴ പ്രസ്ക്ലബ്ബും യാത്രാനുമതിക്കായി സഹായിച്ചുവെന്നും ഇവർ പറഞ്ഞു. വീട്ടിലെത്തിയശേഷം ഒരുമുറിക്കുള്ളിൽ 28 ദിവസത്തേക്ക് ഇരുവരും ക്വാറന്റൈനിലായി.
ഇരുവരും നിലവിൽ ആതിരയുടെ വീട്ടിൽ ക്വാറന്റീനിലാണ്. ആരോഗ്യ പ്രവർത്തകർ നിർദേശിച്ച പ്രകാരം ഇന്നലെ രാവിലെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആതിരെയും കൊണ്ട് അച്ഛൻ രാധാകൃഷ്ണൻ നായർ പോയി പരിശോധന നടത്തിയിരുന്നു.