പരിയാരം: കാസർകോട് സ്വദേശികളായ കോവിഡ് മുക്തരായ ദമ്പതികൾക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിറന്ന 14 ദിവസം പ്രായമായ കൺമണി ശനിയാഴ്ച ആശുപത്രി വിട്ടു. ഗർഭിണിയായിരിക്കെ കോവിഡ് ബാധിതയായി ആശുപത്രിയിലെത്തിയ യുവതി രോഗമുക്തയായി പൂർണ ആരോഗ്യവാനായ കുഞ്ഞിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ തനിക്ക് ലഭിച്ച മികച്ച ചികിത്സയ്ക്കും കരുതലിനും നന്ദി പറഞ്ഞു.
മാർച്ച് 20നാണ് ഗൾഫിൽനിന്നെത്തിയ കാസർകോട്ടെ മുപ്പതുകാരനും സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച പൂർണഗർഭിണിയായ ഭാര്യയും പരിയാരത്തെത്തിയത്. ഏപ്രിൽ ഒമ്പതിന് രോഗം ഭേദമായി ഇരുവരെയും ഡിസ്ചാർജ് ചെയ്തെങ്കിലും പ്രസവം അടുത്തതിനാൽ ആശുപത്രിയിൽത്തന്നെ തുടർന്നു. 11 ന് പകൽ 12.20ന് ആൺകുഞ്ഞ് പിറന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുയായിരുന്നു.
അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ചാൾസ്, പീഡിയാട്രിക് വിഭാഗത്തിലെ ഡോ. മുഹമ്മദ് എന്നിവരുടെ സേവനവും ഉണ്ടായി. കോവിഡ് ചികിത്സിച്ച് ഭേദമാക്കിയശേഷമുള്ള കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും പ്രസവമായിരുന്നു ഇത്. അമ്മയും കുഞ്ഞും നിരീക്ഷണത്തിലായിരുന്നതിനാൽ ഇരുവരും വെവ്വേറെ മുറികളിലായിരുന്നു. നേഴ്സുമാരാണ് കുഞ്ഞിനെ പരിപാലിച്ചത്. സ്നേഹനിർഭര യാത്രയയപ്പാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകിയത്.
പ്രിൻസിപ്പൽ ഡോ. എൻ റോയ് കുടുംബത്തിന് ബോഗൺ വില്ല പൂക്കൾ കൈമാറി. വൈസ് പ്രിൻസിപ്പൽ ഡോ. എസ് രാജീവ്, മെഡിക്കൽ സൂപ്രണ്ട് കെ സുദീപ്, നോഡൽ ഓഫീസർ എ കെ ജയശ്രീ, ഡെപ്യൂട്ടി സൂപ്രണ്ട് ഡി കെ മനോജ്, ഡോ. വിമൽ റോഹൻ, ഡോ. എസ് എം സരിൻ, ആർഎംഒ മനോജ്കുമാർ തുടങ്ങിയവരും യാത്രയാക്കാനെത്തി. മികച്ച ചികിത്സ നൽകി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച മെഡിക്കൽ കോളേജ് ജീവനക്കാരെ ആഗരാഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ അഭിനന്ദിച്ചു.