തൃശൂർ: കോവിഡ് വിപത്തിനെ നേരിട്ട് ഫലവത്തായി പ്രതിരോധിക്കുന്ന കേരളത്തിൽ പ്രതിപക്ഷവും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന നിലപാട് തീർത്തും നിഷേധാത്മകമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലീത്ത.
കേരളത്തിലെ പ്രതിപക്ഷം പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. മറ്റൊന്നും പറയാനില്ലാത്തതിനാൽ കണ്ടെത്തിയ അർഥരഹിതമായ വിഷയമാണ് സ്പ്രിംക്ലർ.
ഒരു സ്മാർട്ട് ഫോണുണ്ടെങ്കിൽ എല്ലാ വ്യക്തി വിവരങ്ങളും ആവശ്യക്കാർക്ക് കണ്ടെത്താൻ സാധിക്കുന്ന കാലമാണിത്. ഒരുകാര്യത്തിലും കേരളത്തിന് അവകാശപ്പെട്ട സഹായം നൽകാത്ത കേന്ദ്ര സർക്കാരാണ്. പ്രവാസിയുടെ മൃതദേഹംപോലും നാട്ടിലെത്തിക്കാനാവുന്നില്ല.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ പേർ മരിച്ച ഗുജറാത്തിലെ അവസ്ഥപോലും അറിയാത്തയാളാണ് നരേന്ദ്രമോഡി. അത്തരം അവസ്ഥയിൽ രോഗികളുടെ വിവരശേഖരണത്തിൽ സഹായം നൽകാൻ തയ്യാറാണെന്ന് അവകാശപ്പെടുന്നത് തമാശയാണെന്നും ബിഷപ് മിലിത്തിയോസ് പ്രസ്താവനയിൽ പറഞ്ഞു.