കൊച്ചി: കോറോണ വ്യാപനം പ്രതിരോധിക്കാനായുള്ള ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന കടകളിൽ വ്യാപക മോഷണം. ആലുവ നഗരത്തിലാണ് സംഭവം. നഗരത്തിലെ എസ്ബിഐ ഉപഭോക്തൃകേന്ദ്രത്തിലും സമീപത്തെ പലചരക്കുകടയിലുമാണ് മോഷണം നടന്നത്.
ലാപ്ടോപ്പും പണവും അടക്കമുള്ളവയാണ് മോഷണം പോയത്. രണ്ട് സ്ഥാപനങ്ങളുടേയും ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ആലുവ സ്വദേശി ബദറുദ്ദീൻ നടത്തുന്ന സേവനകേന്ദ്രത്തിൽ നിന്ന് ലാപ്ടോപ്പും 15,000 രൂപയുമാണ് മോഷണം പോയത്.
തൊട്ടടുത്തുള്ള എംഎം സ്റ്റോഴ്സ് എന്ന പലചരക്കുകടയിൽ നിന്ന് 3500 രൂപയും മോഷ്ടിച്ചു. പുലർച്ചെയാകാം മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയാതായി ആലുവ പൊലീസ് അറിയിച്ചു.