തിരുവനന്തപുരം: ഡൽഹി നിസാമുദ്ദിനിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവൻ പേരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ഒട്ടേറെ പ്രചാരണങ്ങളും ബോധപൂർവമുള്ള വ്യാജപ്രചാരണങ്ങളും ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് ഇതു പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഈ ദുരന്തകാലം അഭിമുഖീകരിക്കാൻ മുൻപിൽ നിൽക്കുന്നതിൽ സാമൂഹ്യ സന്നദ്ധ സേനയുടെ ഉത്തരവാദിത്തം എടുത്തുപറയേണ്ടതാണ്. പ്രകൃതി ദുരന്തങ്ങളെ തുടർന്നാണു സഹായത്തിനായി സേന രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. അത് ഇപ്പോൾ നാടിന്റെയാകെ രക്ഷയ്ക്കായി പ്രയോജനപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. എട്ട് പേർ ഇന്ന് കോവിഡ് മുക്തരായി. കാസർകോട് ആറ് പേരും, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് രോഗമുക്തരായത്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ച പത്ത് പേരിൽ നാല് പേർ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. രണ്ട് പേർ വിദേശത്ത് നിന്ന് എത്തി. നാല് പേർക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപ്പെട്ടത്. ഇതുവരെ 447 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 23876 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 148 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 21334 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.