തിരുവനന്തപുരം: മഹാമാരിയായ കോവിഡ് 19 നെ അതിജീവിക്കാനുള്ള വലിയ പ്രയത്നത്തിലാണ് കേരളം. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭാ ഉണ്ണിയുെടെയും രാധാകൃഷ്ണൻ ഉണ്ണിയുടെയും മകളായ രാജി രാധാകൃഷ്ണനും കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാകുകയാണ്.
കോവിഡ് കാലത്ത് എല്ലാവരും മാസ്ക് ധരിച്ച് പുറത്തിറങ്ങണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് മാസ്ക് നിർമ്മാണത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു ഭിന്നശേഷിക്കാരിയായ രാജി. ഇതിനകം ആയിരക്കണക്കിന് മാസ്കുകൾ വീട്ടിൽ സ്വയം നിർമ്മിച്ച് പോലീസുകാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സൗജന്യമായി വിതരണം നടത്തിയിട്ടുണ്ട്.
ഇനിയും കഴിയുന്നത്രയും മാസ്കുകൾ നിർമ്മിച്ച് സൗജന്യമായി ആരോഗ്യ മേഖയിലെ പ്രവർത്തകർക്ക് നൽകുന്നതിനും രാജി തയ്യാറാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന രാജി തന്റെ അമ്മയിൽ നിന്നുമാണ് തയ്യൽ കണ്ടുപഠിച്ചത്. സ്വന്തമായി തയ്യാറാക്കിയ മാസ്കുകളുമായി രാജി, ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയെ കാണുകയും അത് കൈമാറുകയും ചെയ്തു.
രാജിയുടെ ഈയൊരു പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. വീട്ടിലിരിക്കുന്ന രാജിയെപ്പോലുള്ള തയ്യലറിയാവുന്നവർ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള മാസ്ക് നിർമ്മാണവുമായി മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ, അഡ്വ. പരശുവയ്ക്കൽ മോഹനൻ, മാനേജിംഗ് ഡയറക്ടർ, മൊയ്തീൻകുട്ടി, എന്നിവർ സന്നിഹിതരായി.