മലപ്പുറം: ലോകം മുഴുവൻ അതിവേഗം പടരുന്ന കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചതോടെ നിർമ്മാണ തൊഴിലാളിയായ സേവ്യറിന് പണി ഇല്ലാതായി. നിർമാണ മേഖല സ്തംഭിച്ചതോടെ വീട്ടിൽ ഒരു കിണർ കുഴിച്ചാലോ എന്ന ആശയം ഉടലെടുത്തു.
ലോക്ഡൗൺ തുടങ്ങി 30 ദിവസം പൂർത്തിയായപ്പോൾ സേവ്യറിന്റെ വീട്ടുമുറ്റത്ത് സ്വയം നിർമിച്ച ഒന്നാം തരം കിണർ. മലപ്പുറം പറപ്പൂർ കോലത്താട്ട് പാണേങ്ങാടൻ സേവ്യറിന്റെ മുഖത്ത് ഇപ്പോൾ നിറഞ്ഞ പുഞ്ചിരിയാണ് ഇന്നലെ മോട്ടോർ സ്ഥാപിച്ച് ആദ്യമായി വെള്ളം പമ്പ് ചെയ്തതിന്റെ സന്തോഷത്തിലാണ് സേവ്യർ. വീടിന്റെ കോൺക്രീറ്റ് പണി നടത്തുന്നയാളാണ് സേവ്യർ.
ദിവസം 300 രൂപയ്ക്ക് അച്ച് വാടകയ്ക്ക് എടുത്തു. സേവ്യർ ഒറ്റയ്ക്ക് കിണർ കുഴിച്ച് ഓരോ റിങ്ങും വാർത്തെടുത്തു. ഭാര്യ ജോയ്സിയും മക്കളും കൂടി വെട്ടിയെടുത്ത മണ്ണെല്ലാം കഴിയാവുന്ന രീതിയിൽ പുറത്തെത്തിച്ചു. കിണർ നിർമാണത്തിനുള്ള ഒരുക്കങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ സിമന്റ്, കമ്ബി, മെറ്റൽ, മണൽ തുടങ്ങിയ നിർമാണ സാമഗ്രികളെല്ലാം വായ്പയായി സംഘടിപ്പിച്ചു.
14 കോൽ താഴ്ചയുള്ള കിണറാണ് സേവ്യർ നിർമിച്ചത്. ഇപ്പോൾ ഒന്നര കോൽ താഴ്ചയിൽ വെള്ളമുണ്ട്. കൂലി ചെലവിനത്തിൽ ഏകദേശം 80000 രൂപയാണ് സേവ്യറിന് ലഭിച്ച മിച്ചം.