കോട്ടയം: ഇടുക്കി ജില്ലയിലെ കമ്പംമെട്ടിൽ ക്വാറൈന്റനിലായിരുന്ന പാലാ നെച്ചിപ്പുഴ സ്വദേശിനിയായ 65കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരും ഭർത്താവും മാർച്ച് 20നാണ് ആസ്ട്രേലിയയിൽനിന്ന് ഡൽഹിയിലെത്തിയത്.
ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിൽ മാർച്ച് 21ന് തിരിച്ചെത്തിയ ഇവർ ഡൽഹിയിൽ നിരീക്ഷണത്തിലാക്കിയതായിരുന്നു. എന്നാൽ ഐസൊലേഷൻ നിർദ്ദേശം ലംഘിച്ച് ഇവർ ഏപ്രിൽ 13ന് പാലായിലേക്ക് അനധികൃതമായി യാത്ര തിരിച്ചു. രാജ്യ വ്യാപക ലോക്ക് ഡൗൺ ലംഘിച്ചായിരുന്നു യാത്ര.
ഇവരെയും ഭർത്താവിനെയും കൊണ്ടുവന്നത് ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണെന്നാണ് വിവരം. ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്ന് പോയിട്ടും ഒരിടത്തും ഇവരെ തടഞ്ഞില്ല. ഏപ്രിൽ 16ന് കേരള അതിർത്തിയിൽ വച്ച് പൊലീസ് തടഞ്ഞ് ഇവരെ നിരീക്ഷണത്തിലാക്കുകയായാരുന്നു.
16ന് കേരളത്തിലേക്ക് കാറിൽ വരുമ്പോൾ അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയെത്തുടർന്ന് ഇവരെയും ഭർത്താവിനെയും കമ്പംമെട്ട് ക്വാറന്റൈൻ സെന്ററിലാക്കുകയായിരുന്നു.
മൂന്ന് ദിവസംകൊണ്ടാണ് ഡൽഹിയിൽ നിന്ന് ഇവർ കമ്പംമെട്ടിലെത്തിയത്. കോവിഡ് ബാധയുള്ള ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്തത്. മൂന്നുദിവസം ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു യാത്ര. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽനിന്ന് ആരോഗ്യപ്രവർത്തകരെത്തി സ്രവങ്ങൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിന്റെ പരിശോധനഫലമാണ് ഇപ്പോൾ പുറത്തുവന്നത്.
ഭർത്താവിന്റെ ഫലം നെഗറ്റിവാണ്. ഇവരെ ബുധനാഴ്ച രാത്രി കമ്പംമേട്ടിൽ നിന്ന് എത്തിച്ച് കോട്ടയം മെഡിക്കൽ കോളജ് കോവിഡ് പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അതേ സമയം നിരവധി പൊലീസുകാരും ആരോഗ്യപ്രവർത്തകരുമായും ഇവർ അടുത്തിടപഴകി. ഇവരെല്ലാം നിരീക്ഷണത്തിലേക്ക് മാറേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. പ്രായം കൂടിയ കൊവിഡ് രോഗിയായതിനാലാണ് നടപടി.