ചേർത്തല: അയൽക്കാരായ സ്ത്രീകൾ തമ്മിൽ വാഴിത്തർക്കത്തെ തുടർന്ന് കൂട്ടയടി. കുത്തിയതോട് എട്ടാം വാർഡിലാണ് സംഭവം. സ്ഥലവാസിയായ ഷീബ എന്ന സ്ത്രീ പലചരക്ക് സാധനം വാങ്ങാൻ കടയിൽ പോകാനായി അയൽവാസിയായ ബോധിനി എന്ന സ്ത്രീയുടെ പറമ്പൽ കഴിഞ്ഞ ദിവസം കയറി. തുടർന്ന് എന്റെ പറമ്പിൽ കയറിയതെന്തിന് എന്ന് ചോദിച്ച ബോധിനി ഷീബയോടു തട്ടിക്കയറുകയായിരുന്നു.
തുടർന്ന് ഇരുവരും തമ്മിൽ കയ്യേറ്റം ഉണ്ടാകുകയും ഷീബയെ ബോധിനി മർദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഷീബയുടെ സഹോദരി ഷീജയെയും ബോധിനി മർദ്ദിച്ചു. ഇതോടെ ഷീബയും ഷീജയും തിരിച്ചാക്രമിച്ചു.
ഇതിനിടെ ബോധിനിയുടെ മകളും കൊച്ചുമകളും എത്തി ഇരുവരെയും മർദ്ദിച്ചു.
കമ്പും വടിയുമൊക്കെ ഉപയോഗിച്ചായിരുന്നു മർദ്ദനം. ഒടുവിൽ ഷീബയും ഷീജയും അവിടെ നിന്നും റോഡിലേക്കോടി രക്ഷപെട്ടു. ഇതിനിടയിൽ മർദ്ധനമേറ്റ ഷീബ റോഡിൽ കുഴഞ്ഞു വീഴുകയും ചെയ്തു. ഏറെ നാളായി ഇരു കൂട്ടരും തമ്മിൽ വഴിതർക്കത്തിൽ കേസ് നിലനിൽക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പൊലീസ് സ്ഥലത്തെത്തുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് പരസ്പരം ആക്രമിച്ച പിന്നീട് ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടയിൽ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ ആരോ ഒരാൾ ഈ സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
സോഷ്യൽ മീഡിയിൽ സംഭവം വൈറലായതോടെ ആലപ്പുഴ ആർ.ഡി.ഒ വിഷയത്തിൽ ഇടപെടുകയും വാഴിത്തർക്കത്തിൽ താത്കാലിക പരിഹാരം ഉണ്ടാക്കുകയും ചെയ്തു.